തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷനായി കെ. സുധാകരനെ നിയമിച്ചത് പാർട്ടി നേതൃത്വത്തിന്റെ തെറ്റായ തിരഞ്ഞെടുപ്പാണെന്ന് ഹൈക്കമാൻഡിനോട് തുറന്നടിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും രാഹുൽഗാന്ധിക്കും ഇതടക്കമുള്ള ആക്ഷേപങ്ങൾ വിശദീകരിച്ച് കത്തെഴുതിയ മുല്ലപ്പള്ളി, ഇന്നലെ തന്നെ വന്നുകണ്ട എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറോടും പുതിയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. തന്നെ നീക്കിയതിൽ തെറ്റില്ലെങ്കിലും തനിക്ക് പകരം സുധാകരനെ നിയമിച്ചത് തെറ്റായ തീരുമാനമായെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നും ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിന് മുമ്പായി കൂടിയാലോചനയ്ക്ക് ക്ഷണിച്ചിട്ട് സഹകരിച്ചില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ ആക്ഷേപങ്ങളും മുല്ലപ്പള്ളി തള്ളി. കോൺഗ്രസിലെ ചെറുതും വലുതുമായ നേതാക്കളുടെയെല്ലാം നമ്പരുകൾ തന്റെ മൊബൈലിലുണ്ട്. ആര് വിളിച്ചാലും എടുക്കും. പറ്റിയില്ലെങ്കിൽ തിരിച്ച് വിളിക്കും. അറിയാത്ത നമ്പരാണെങ്കിൽ എടുക്കാറില്ല.
സുധാകരൻ അദ്ധ്യക്ഷനായശേഷം നേരിൽക്കണ്ടത് അദ്ദേഹത്തിന്റെ സ്ഥാനാരോഹണച്ചടങ്ങിലും രാഷ്ട്രീയകാര്യസമിതി യോഗത്തിന് മുന്നോടിയായി അദ്ദേഹം വിളിച്ച യോഗത്തിലുമാണ്. ഡി.സി.സി പ്രസിഡന്റ് നിയമന ചർച്ചകൾക്കിടെ ഒരു ദിവസം കെ.പി.സി.സി ആസ്ഥാനത്തെ ജീവനക്കാരൻ മൂന്നരയ്ക്ക് പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് 20 മിനിറ്റ് സമയമനുവദിച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞു. താനാവശ്യപ്പെട്ടായിരുന്നില്ല വിളി. അമ്പത് വർഷമായി കെ.പി.സി.സിയുടെ ഭാഗമായി നിൽക്കുന്ന തനിക്ക് ഇന്നുവരെ ഒരു പ്രസിഡന്റിനെയും കാണാൻ സമയം നിശ്ചയിച്ച് ചെല്ലേണ്ടി വന്നിട്ടില്ല. അങ്ങനെ കാണണമെങ്കിൽ പ്രസിഡന്റിനെ ഏറ്റവും അവസാനം കാണുന്നയാളായിരിക്കും താനെന്ന് വ്യക്തമാക്കി.
പിന്നീട് ആഗസ്റ്റ് എട്ടിന് രാവിലെ എട്ടരയ്ക്ക് ഡൽഹിയിൽ നിന്ന് സുധാകരൻ വിളിച്ചു. ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിക്കാനായി പേരുകളുണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞു. സുധാകരൻ ആരോടാണ് സംസാരിക്കുന്നതെന്ന് തിരിച്ചുചോദിച്ചു. പുതിയ ഭാരവാഹികൾ സൽസ്വഭാവികളും പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കാത്തവരും ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുമാകണമെന്ന് മാത്രമാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കി. അതിനുശേഷം ഇന്നുവരെ വിളിച്ചിട്ടില്ല. വി.എം. സുധീരനെ പിണക്കുന്നത് ദോഷമേ വരുത്തൂവെന്നും മുല്ലപ്പള്ളി താരിഖിനെ ധരിപ്പിച്ചതായാണ് വിവരം.
ക്ഷമ ചോദിച്ച് താരിഖ്
കഴിഞ്ഞദിവസം രണ്ടുതവണ സമയം നിശ്ചയിച്ചശേഷം മുല്ലപ്പള്ളിയുമായുള്ള കൂടിക്കാഴ്ച താരിഖ് അൻവർ മാറ്റിയിരുന്നു. അതിന് മുല്ലപ്പള്ളിയോട് ക്ഷമ ചോദിച്ചശേഷമാണ് ഇന്നലെ രാവിലെ കാണാനെത്തിയത്. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസയാണ് കൂടിക്കാഴ്ചയുടെ കാര്യം മുല്ലപ്പള്ളിയെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |