തിരുവനന്തപുരം: മലയാളത്തിലെ 51 അക്ഷരങ്ങളെ ദേവതമാരായി സങ്കല്പിച്ച് തയ്യാറാക്കിയ ശിലാശില്പങ്ങൾക്ക് ഒക്ടോബർ ഒന്നിന് നഗരത്തിൽ സ്വീകരണം നൽകും. തുടർന്ന് വെങ്ങാനൂർ ചാവടിനടയിലെ പൗർണമിക്കാവിലെത്തിച്ച് പ്രതിഷ്ഠിക്കും.
കന്യാകുമാരി ജില്ലയിലെ മയിലാടിയിൽ ശില്പി ശുചീന്ദ്രം മദകുമാറിന്റെ നേതൃത്വത്തിൽ ഇരുപതിലധികം ശില്പികളാണ് മൂന്ന് വർഷമെടുത്ത് കൃഷ്ണശിലയിൽ 51 ശില്പങ്ങൾ നിർമ്മിച്ചത്. ധ്യാന ശ്ലോകങ്ങൾ രചിച്ചത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാണ്. ഭാഗവതാചാര്യൻ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയും പൂഞ്ഞാർ മിത്രൻ നമ്പൂതിരിയും 12 വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എം.എസ്. ഭുവനചന്ദ്രനുമായി നടത്തിയ ചർച്ചയാണ് അക്ഷര ദേവതമാരുടെ കൃഷ്‌ണശിലയിലുള്ള നിർമ്മാണത്തിന് കാരണമായത്.
കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ശില്പ നിർമ്മാണത്തിനും ഉപാസനയ്‌ക്കുമുള്ള മാർഗ നിർദ്ദേശങ്ങൾ നൽകിയത്. ഒക്ടോബർ ഒന്നിന് വൈകിട്ട് 3.30ന് വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ മന്ത്രിമാർ, മത സാമുദായിക നേതാക്കൾ, സാംസ്‌കാരിക നായകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ശ്രീവത്സൻ നമ്പൂതിരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |