കൊച്ചി: സാമ്പത്തിക തട്ടിപ്പുവീരൻ മോൻസണുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹൈബി ഈഡൻ എം.പി. മോൻസണെതിരായ കേസിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്‌ക്കരുതെന്ന് ഹൈബി ഈഡൻ അറിയിച്ചു. മോൻസൺ രക്ഷാധികാരിയായുളള പ്രവാസി സംഘടന ക്ഷണിച്ചതുകൊണ്ടാണ് ഒരു തവണ അവിടെ പോയത്. താൻ എംഎൽഎയായിരുന്നപ്പോഴാണ് അവിടെ പോയത്. അദ്ദേഹത്തിന്റെ മ്യൂസിയം താൻ കയറി കണ്ടിട്ടില്ല. പരാതിയിൽ തന്റെ പേര് വലിച്ചിഴച്ചതുകൊണ്ടാണ് ഇത്തരത്തിൽ ഇപ്പോൾ പ്രതികരിക്കുന്നതെന്നും ഹൈബി പറഞ്ഞു.
ഏത് അന്വേഷണത്തെയും നേരിടും. മോൻസണൊപ്പം സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ തന്റെ പൊതുജീവിതം അവസാനിപ്പിക്കാം. പരാതി നൽകുന്നവർ വ്യക്തമായി പരാതി നൽകണം. അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കരുത്. അനാവശ്യമായി തന്റെ പേരിൽ ആരോപണമുന്നയിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും ഹൈബി ഈഡൻ ഓർമ്മിപ്പിച്ചു. കെ.സുധാകരൻ മോൻസന്റെ സമീപം ചികിത്സയ്‌ക്ക് പോയിരുന്നതായി തനിക്കറിയില്ല. അദ്ദേഹം പലയിടത്തും ചികിത്സയ്‌ക്ക് പോയിരിക്കാം. തന്റെ ചിത്രം കണ്ടാണ് പരാതി നൽകിയത്. ചിത്രം കണ്ട് പണം നൽകാൻ പോകുന്നവർ മിനിമം തങ്ങളെപ്പോലെ പൊതുരംഗത്തുളളവരെ വിളിച്ച് ചോദിക്കാൻ ശ്രമിക്കണമെന്നും ഹൈബി പറഞ്ഞു.
ഇതോടെ മോൻസന്റെ സാമ്പത്തിക കേസിൽ ബന്ധമുണ്ടെന്ന ആരോപണം നിഷേധിക്കുന്ന രണ്ടാമത്തെ നേതാവാണ് ഹൈബി ഈഡൻ. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുധാകരനും ഇന്നലെ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഡോക്‌ടർ എന്ന നിലയിലാണ് മോൻസണുമായി തനിക്ക് പരിചയം. സാമ്പത്തിക കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും ഇന്നലെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിക്കുന്നവർക്ക് പിന്നിൽ കറുത്ത കൈകളുണ്ടെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായുമാണ് സുധാകരൻ ഇന്നലെ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |