കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപൂർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി കോടതി തളളി. ഈ വർഷം ആദ്യം നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നാണ് മമതയ്‌ക്ക് മുഖ്യമന്ത്രിയായി തുടരാൻ ഭവാനിപൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുൻ സഹപ്രവർത്തകനും നിലവിൽ ബിജെപി നേതാവുമായ സുവേന്ദു അധികാരിയോട് 1736 വോട്ടുകൾക്കാണ് അന്ന് മമത പരാജയപ്പെട്ടത്.
സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ 294 ൽ 213 സീറ്റുകളിൽ വിജയിച്ചാണ് തൃണമൂൽ ബംഗാളിൽ അധികാരം നിലനിർത്തിയത്. മൂന്ന് സീറ്റുകൾ മാത്രം 2016ൽ വിജയിച്ച ബിജെപി ശക്തമായ മത്സരം കാഴ്‌ചവച്ച് 77 സീറ്റുകളിൽ വിജയിച്ചു. പാർട്ടിയുടെ വിജയത്തിനിടയിലും മമതയ്‌ക്ക് കടുത്ത അടിയായിരുന്നു തന്റെ പരാജയം. തൃണമൂൽ നേതാവ് സോവൻദേബ് ചതോപാദ്ധ്യായയാണ് തിരഞ്ഞെടുപ്പിൽ ഭവാനിപൂരിൽ നിന്ന് വിജയിച്ചത്. മമതയ്‌ക്കു വേണ്ടി ഇദ്ദേഹം എംഎൽഎ സ്ഥാനം രാജിവച്ചു. 2011ലും 2016ലും മമതാ ബാനർജി മത്സരിച്ച് വിജയിച്ചത് ഭവാനിപൂരിൽ നിന്നാണ്. വ്യാഴാഴ്‌ചയാണ് ഭവാനിപൂരിൽ ഉപതിരഞ്ഞെടുപ്പ്. ഒക്‌ടോബർ മൂന്നിനാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |