ശരീരത്തിന്റെ പരിമിതികൾ സ്വപ്‌നങ്ങൾക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് ശ്രീലാൽ നാരായണൻ എന്ന ചെറുപ്പക്കാരൻ. കുഞ്ഞുന്നാൾ മുതലേ മനസിൽ കൊണ്ടുനടന്നിരുന്ന മോഹമാണ് സിനിമ. പ്രതിസന്ധികൾ ഒരുപാടുണ്ടായിട്ടും പക്ഷേ ആ ലക്ഷ്യത്തിലേക്ക് ശ്രീലാൽ പതിയെ സഞ്ചരിക്കുകയായിരുന്നു. സ്പ്രിംഗ് എന്ന സിനിമയിലൂടെ ശ്രീലാൽ നാരായണന്റെ സ്വപ്‌നങ്ങളിപ്പോൾ പറന്നുയരുകയാണ്.
ശരീരം തളർന്നു,
പക്ഷേ, മനസ് കൈവിട്ടില്ല
ഒന്നര വയസിൽ പോളിയോ ബാധിച്ച് അരയ്‌ക്ക് താഴോട്ടുള്ള ചലനശേഷി നഷ്‌ടമായി. കൈ കുത്തിയാണ് നടക്കുന്നത്. എപ്പോഴും സിനിമയാണ് ആവേശമായി ഉള്ളിലുണ്ടായിരുന്നത്. ഏതൊരുതുടക്കകാരനും സിനിമയിലെത്താൻ അനുഭവിക്കേണ്ടിവരുന്ന എല്ലാ പ്രയാസങ്ങളിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്.
കെടാമംഗലം എസ്.എൻ കോളേജിൽ പഠിക്കുന്ന സമയത്ത് ഞാൻ സംവിധാനം ചെയ്‌ത നാടകത്തിന് ഒന്നാം സമ്മാനം കിട്ടി. അന്ന് നാടകം കാണാനിടയായ പ്രമോദ് ചേട്ടനാണ് (സംവിധായകരായ പ്രമോദ് - പപ്പൻ) എന്റെ മനസിൽ സംവിധാന മോഹം നിറച്ചത്. അതുവരെ സിനിമകൾ കാണുകയെന്നത് മാത്രമായിരുന്നു ഇഷ്‌ടം. പരസ്യങ്ങളോടും അതേ ഇഷ്‌ടം തോന്നിതുടങ്ങി. എം.ബി.എ കഴിഞ്ഞ ശേഷം സ്വന്തമായി പരസ്യക്കമ്പനി തുടങ്ങി. അപ്പോഴും സിനിമ ഒരു മോഹമായി മനസിലുണ്ടായിരുന്നു. ഒരുപാട് പരസ്യചിത്രങ്ങൾ അണിയിച്ചൊരുക്കാൻ കഴിഞ്ഞതും ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
ടേണിംഗ് പോയിന്റ്
ഇവിടെയാണ്
സിനിമാസംവിധാനം എന്ന ചിന്ത വന്നപ്പോൾ മനസിലുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു. ഒരു താരത്തോട് അത് പറയുകയും ചെയ്യാമെന്ന് സമ്മതിച്ചതുമാണ്. പക്ഷേ, കൊവിഡിൽ എല്ലാം കൈവിട്ടു. സിനിമാമേഖല മൊത്തം സ്‌തംഭിച്ചല്ലോ. ആ സമയത്ത് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നുള്ള ആലോചനയാണ് 'സ്പ്രിംഗി"ൽ എത്തിച്ചത്. ബാദുഷ ഇക്കയെ പരിചയപ്പെട്ടതാണ് ജീവിതത്തിലെ ടേണിംഗ് പോയിന്റെന്ന് പറയാം. പരസ്യങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചുമൊക്കെ ഞങ്ങൾക്കിടയിൽ ചർച്ചകളുണ്ടാകുമായിരുന്നു. അങ്ങനെയൊരു ചർച്ചയാണ് 'സ്പ്രിംഗി'ൽ എത്തിച്ചത്. എന്റെ സ്വപ്നമാണ് ആ സിനിമയെന്ന് പറയാം. സിനിമയിൽ തുടക്കം കുറിച്ചെങ്കിലും പരസ്യം വിട്ടിട്ടൊന്നുമില്ല. പരസ്യക്കമ്പനി നല്ല നിലയിൽ തന്നെ കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഇതിനിടിയിൽ മികച്ച സിനിമകളും സംഭവിക്കുമെന്നാണ് പ്രതീക്ഷ. കൂട്ടത്തിൽ എന്നെ പോലെ ബുദ്ധിമുട്ടുന്ന സഹജീവികളെ കഴിയുന്ന രീതിയിൽ സഹായിക്കണമെന്നുമുണ്ട്.
പ്രണയവും പ്രതികാരവും നിറഞ്ഞ ഒരു റൊമാൻ്റിക് ത്രില്ലർ ചിത്രമാണ് സ്പ്രിംഗ്. ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മൂന്നാർ, പൂപ്പാറ, ചേർത്തല, എറണാകുളം എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |