കൊച്ചി: തട്ടിപ്പുകേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിന് ശേഷം മോൻസണെ കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭ്യമായ വിവരം. രാഷ്‌ട്രീയ, പൊലീസ്, സിനിമ മേഖലയിലെ ഉന്നതരുമായുളള ബന്ധം ഉപയോഗിച്ച് മോൻസൺ നിരവധി പേരെ കബളിപ്പിക്കുകയും അതിനുപുറമെ വിവിധ തട്ടിപ്പുകൾ നടത്തുകയും ചെയ്‌തു എന്നതിന് നിരവധി തെളിവുകൾ പുറത്തുവരികയാണ്. കലൂരിലെ ഇയാളുടെ വീട്ടിൽ ഇപ്പോൾ റെയ്‌ഡ് നടക്കുകയാണ്.
തനിക്കെതിരെ പരാതി നൽകിയ അനൂപിനോട് കൊച്ചിയിലെ വീട്ടിൽ മുഖ്യമന്ത്രി എത്തുമെന്നും തന്റെ പക്കലുളള സ്വർണം കൊണ്ടുളള അമൂല്യശേഖരം വിലയിരുത്താൻ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ എത്തുമെന്നും മോൻസൺ ഭീഷണിപ്പെടുത്തുന്ന ശബ്‌ദസന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാൾക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ സാമ്പത്തിക തട്ടിപ്പിന് പുറമേ, സ്വർണക്കടത്ത്, മനുഷ്യക്കടത്ത് എന്നിവയുമുണ്ട്.
15 വയസിൽ താഴെ മാത്രം പ്രായമുളള പെൺകുട്ടികളെക്കൊണ്ട് ഇവിടെ മസാജിംഗ് നടത്തിയതായും മുൻ ഡ്രൈവർ അജിത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. മോൻസണെതിരെ പരാതി നൽകിയ അജിത്തിനോട് ചലച്ചിത്ര താരം ബാല പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് വിളിച്ചതും വിവാദമായി. എന്നാൽ മോൻസൺ തട്ടിപ്പ് നടത്തുന്ന ഒരുവ്യക്തിയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു വിവാദത്തോട് ബാല അഭിപ്രായപ്പെട്ടത്. ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരുന്ന കാലത്ത് മോൻസണെതിരെ ഇ.ഡി അന്വേഷണത്തിന് ശുപാർശ ചെയ്‌തിരുന്നു. 2019 മുതലാണ് ഇയാൾക്കെതിരെ കേസുകൾ വന്നുതുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |