ന്യൂഡൽഹി : സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കാവുന്നതാണെന്ന പഠനറിപ്പോർട്ടുമായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്. എന്നാൽ, സുരക്ഷാ മുൻകരുതലുകൾ ഒരുക്കേണ്ടതാണ്. ആദ്യം പ്രൈമറി ക്ലാസുകൾ, പിന്നാലെ സെക്കൻഡറി ക്ലാസുകൾ എന്ന തരത്തിൽ ക്ലാസുകൾ പുനരാരംഭിക്കാമെന്നും ഐ.സി.എം.ആർ പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്‌കൂളുകളിലെ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കണം. പ്രായഭേദമന്യേ എല്ലാവരും മാസ്‌ക്, സാനിറ്റൈസർ ഉപയോഗവും അകലം പാലിക്കലും തുടരണം. ജൂണിൽ ഇന്ത്യയിൽ നടന്ന കൊവിഡ് ദേശീയ സെറോ സർവേയുടെ നാലാം റൗണ്ട് ഫലം ആറ് 17 വയസ് പ്രായമുള്ള കുട്ടികളിൽ പകുതിയിലധികം പേരും സെറോപോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തിയതായി ഐ.സി.എം.ആർ. അഭിപ്രായപ്പെട്ടു.
കുട്ടികളിലെ രോഗബാധ ഗുരുതരമല്ല
ഒന്ന് മുതൽ 17 വയസ് വരെയുള്ള കുട്ടികളിൽ വൈറസ് നേരിയ തോതിൽ ബാധിച്ചേക്കാമെന്നാണ് ലഭ്യമായ തെളിവുകളിൽ നിന്നു മനസിലാകുന്നത്. എന്നാൽ, കുട്ടികളിൽ രോഗബാധ ഗുരുതരമാകില്ല. മരണനിരക്കും കുറവാണ്. അതിനാൽ കൊവിഡിന് മുൻപുണ്ടായിരുന്നത് പോലെ വിവേകപൂർവം സ്‌കൂളുകൾക്ക് പ്രവർത്തിക്കാമെന്നും ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ 500 ദിവസത്തിലേറെയായി സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നത് 320 ദശലക്ഷം കുട്ടികളുടെ പഠനത്തെ ബാധിച്ചെന്ന യുനെസ്‌കോ റിപ്പോർട്ടും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഓൺലൈൻ പഠനം വിദ്യാർത്ഥികൾക്കിടയിൽ അസമത്വം സൃഷ്ടിച്ചെന്നും സ്‌കൂളുകൾ തുറക്കാത്തതു മൂലം സാമൂഹിക ഇടപെടൽ, കായികമായ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുമായുള്ള സൗഹൃദം എന്നിവയെല്ലാം തടസപ്പെട്ടെന്നും വിഗദ്ധർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |