കിളിമാനൂർ: പുരാവസ്തു വ്യാപാരിയായി നടിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കൂട്ടാളി സന്തോഷ് കിളിമാനൂരിൽ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. നാണയ ശേഖരം അടക്കം പുരാവസ്തുക്കൾ കാട്ടിയായിരുന്നു തട്ടിപ്പ്. ഇയാളുടെ നാണയ ശേഖരം മോൻസൺ ഏറ്റെടുത്തിരുന്നു. അൻപതിനായിരം മുതൽ നാൽപത് ലക്ഷം രൂപ വരെ സന്തോഷിന് നൽകിയവരുണ്ട്. ചിലർക്ക് പലിശയും വാഗ്ദാനം ചെയ്തിരുന്നു. സീരിയൽ നിർമിക്കാനും ശ്രമിച്ചിരുന്നു. പോങ്ങനാട് ഹൈസ്കൂളിന് സമീപം താമസിച്ചിരുന്ന നാണയം സന്തോഷ് പുരാവസ്തുക്കളുടെ പ്രദർശനം നടത്തി ആളുകളെ ആകർഷിച്ചു. ഇവയെല്ലാം വിദേശത്ത് വിറ്റാൽ വൻ തുക ലഭിക്കുമെന്നും ബിസിനസ് മെച്ചപ്പെടുത്താമെന്നും പറഞ്ഞാണ് പണം തട്ടിച്ചത്. വീട്ടിലെ പുരാവസ്തു ശേഖരം കാട്ടിയായിരുന്നു വിശ്വസിപ്പിച്ചത്. ആദ്യമൊക്കെ പലിശ നൽകിയെങ്കിലും പിന്നീട് ഇല്ലാതായി. പ്രശ്നമുണ്ടാക്കിയപ്പോൾ ചെറിയ തുക നൽകാനുള്ളവരെ കൊച്ചിയിൽ വിളിച്ചുവരുത്തി പണം കൊടുത്തു. മോൻസണിന്റെ വീട് ചാനലുകളിൽ കണ്ടപ്പോഴാണ് അവിടെയാണ് വിളിച്ചു വരുത്തിയതെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. കേസിൽ സന്തോഷിന്റെ വീടും പുരയിടവും ജപ്തി ചെയ്യാനുള്ള നടപടി പുരോഗമിക്കുന്നു.
പത്തുവർഷം മുൻപ് മുങ്ങിയ സന്തോഷ് ഇന്നലെ അജ്ഞാത കേന്ദ്രത്തിലിരുന്ന് ചാനൽ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |