തിരുവനന്തപുരം: കൽക്കരി സ്റ്റോക്ക് തീർന്നതോടെ രാജ്യത്ത് വൈദ്യുതി ഉത്പാദനം വെട്ടിക്കുറച്ചത് കേന്ദ്ര ഗ്രിഡിനെയും ദീർഘകാല കരാറിനെയും ആശ്രയിക്കുന്ന കേരളത്തെ പ്രതിസന്ധിയിലാക്കി. ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ ലോഡ്ഷെഡ്ഡിംഗ് അടക്കം വേണ്ടിവരുമോയെന്ന ആശങ്കയിലാണ് അധികൃതർ. രണ്ടിലുമായി ദിവസം 6 ദശലക്ഷം യൂണിറ്റിന്റെ വരെ കുറവാണുണ്ടായത്.
കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് എട്ടു ദിവസത്തെ വൈദ്യുതി ഉത്പാദനത്തിനുള്ള കൽക്കരി മാത്രമാണ് സ്റ്റോക്ക്. ഇന്തോനേഷ്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് കൽക്കരി കൂടുതൽ ഇറക്കുമതിക്ക് ശ്രമം തുടങ്ങി.
കൊവിഡ് മൂലം വൈദ്യുതി ഉപഭോഗം കഴിഞ്ഞവർഷം കുത്തനെ ഇടിയുകയും താപനിലയങ്ങളിലെ ഉത്പാപാദനം നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണവിധേയമായി ജനജീവിതവും വാണിജ്യ, വ്യവസായസ്ഥാപനങ്ങളും സജീവമാതോടെ വൈദ്യുതി ഉപഭോഗവും പെടുന്നനെ വർദ്ധിച്ചു. ആഗസ്റ്റിൽ 10 ശതമാനവും സെപ്തംബറിൽ 18 ശതമാനവും വർദ്ധനയുണ്ടായി.
ജൂൺ മുതൽ ഒക്ടോബർ വരെ മഴക്കാലത്ത് കൽക്കരിപ്പാടങ്ങൾ പ്രവർത്തനം നിറുത്തും. ഈ സമയത്തേക്കു വേണ്ട കൽക്കരി നേരത്തേ സ്റ്റോക്ക് ചെയ്യും. കൊവിഡ് മൂലം കഴിഞ്ഞവർഷം കൽക്കരി ഇറക്കുമതിയിൽ നഷ്ടമുണ്ടായി. കൊവിഡ് രണ്ടാംതരംഗം കണക്കിലെടുത്ത് ഈ വർഷം പല നിലയങ്ങളും സ്റ്റോക്ക് ചെയ്തില്ല. ഇതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണം.
രാജ്യത്തെ അവസ്ഥ
വർഷം 12,75,534 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഡിമാൻഡ്
കൊവിഡ് കാലത്ത് ഇത് 4,66,241 ദശലക്ഷം യൂണിറ്റായി കുറഞ്ഞു
പ്രതിദിനം 16000 ദശലക്ഷം യൂണിറ്റ് വൈദ്യുതിവേണം
11000 ദശലക്ഷം യൂണിറ്റും ഉത്പാദിപ്പിക്കുന്നത് താപനിലയങ്ങളിൽ
135 താപനിലയളിൽ 50ൽ മൂന്ന് ദിവസത്തേക്കും 62ൽ ഒരാഴ്ചത്തേക്കുമുള്ള കൽക്കരി മാത്രം
23 ഇടത്ത് ഉത്പാദനം നിറുത്തി. പ്രതിദിനം 5000 ദശലക്ഷം യൂണിറ്റിന്റെ കുറവ്
കേരളത്തിൽ
ഒരു ദിവസം ആവശ്യമുള്ള വൈദ്യുതി 78.41ദശലക്ഷം യൂണിറ്റ്
ജലവൈദ്യുതി പദ്ധതിയിലൂടെ പ്രതിദിന ഉത്പാദനം 18.60 ദശലക്ഷം യൂണിറ്റ്
42 ദശലക്ഷം കേന്ദ്രഗ്രഡിൽ. ബാക്കി കരാറിലൂടെയും പവർ എക്സ്ചേഞ്ച് വഴിയും
കരാർ വൈദ്യുതിയിൽ 200, കേന്ദ്രഗ്രിഡിൽ നിന്ന് 150 മെഗാവാട്ടിന്റെ കുറവുണ്ടായി
ദിവസം 4 മുതൽ 6 ദശലക്ഷം യൂണിറ്റിന്റെ കുറവ്
പവർ എക്സ്ചേഞ്ചിൽ 1.90-3.80 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു യൂണിറ്രിന് ഇപ്പോൾ 20 രൂപ
ഉപയോഗം കുറയ്ക്കണം
യൂണിറ്റിന് 5.50 രൂപയ്ക്ക് വിതരണം ചെയ്യുന്ന കേരളത്തിന് പവർ എക്സ്ചേഞ്ചിൽ 20 രൂപയ്ക്ക് വാങ്ങുന്നത് താങ്ങാനാവില്ല. വൈകുന്നേരങ്ങളിൽ ഉപയോഗം നിയന്ത്രിച്ച് സഹകരിക്കാനാണ് വൈദ്യുതിവകുപ്പ് അഭ്യർത്ഥിക്കുന്നത്.
" ചെലവ് കുറഞ്ഞ ജല, സോളാർ പദ്ധതികൾ കൂടുതൽ വേണം. ഇടുക്കിയിലെ രണ്ടാം നിലയം ഉടൻ പൂർത്തിയാക്കണം. ജനം സഹകരിക്കണം."
- കെ. കൃഷ്ണൻകുട്ടി, വൈദ്യുതി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |