തിരുവനന്തപുരം : മാവേലി സ്റ്റോറിൽ ക്രമക്കേട് കാണിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ മാനേജരെ കോടതി രണ്ട് വർഷം കഠിന തടവിനും 1,50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം അധിക കഠിന തടവ് അനുഭവിക്കണം. പ്രത്യേക വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.
ആറന്മുള മാവേലി സ്റ്റോറിലെ മുൻ മാനേജർ പത്തനംതിട്ട കുളനട അശ്വതിയിൽ കെ.കെ. രാമൻനായരാണ് പ്രതി. 2003 മുതൽ 2004 വരെയുളള ഒരു വർഷത്തിനിടെയാണ് ഇയാൾ വൻ ക്രമക്കേട് നടത്തി 1,25,000 രൂപ തട്ടിയെടുത്തത്.
സിവിൽ സപ്ളെെസ് അസിസ്റ്റന്റ് മാനേജർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതിനെ തുടർന്ന് സിവിൽ സപ്ളെെസ് കോർപ്പറേഷൻ പ്രതിക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് പ്രതി 50,000 രൂപ കോർപറേഷനിൽ മടക്കി അടയ്ക്കുകയും ചെയ്തു. സിവിൽ സപ്ളെെസ് കോർപ്പറേഷൻ റീജണൽ മാനേജരുടെ പരാതിയിൽ ആറന്മുള പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് കേസ് വിജിലൻസിന് കെെമാറുകയായിരുന്നു. വിജിലൻസിന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്. ചെറുന്നിയൂർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |