മുംബയ്: ആർ.എസ്.എസിനെ താലിബാനോട് ഉപമിച്ച സംഭവത്തിൽ ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിന് താനെ കോടതി കാരണം കാണിക്കൽ നോട്ടീസയച്ചു. ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകൻ വിവേക് ചാമ്പനേർകർ നൽകിയ മാനനഷ്ടക്കേസിലാണ് അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ജോയിന്റ് സിവിൽ ജഡ്ജി അക്തറിന് നോട്ടീസയച്ചത്. നവംബർ 12ന് മുമ്പ് പ്രതികരണം അറിയിക്കണമെന്ന് കോടതി നോട്ടീസിൽ പറയുന്നു.
ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്താനും സംഘടനയിൽ ചേർന്ന ആളുകളെ നിരുത്സാഹപ്പെടുത്താനും അപകീർത്തിപ്പെടുത്താനും വഴിതെറ്റിക്കാനും ആസൂത്രിതമായ നടപടിയാണ് അക്തറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഒരു അംഗം പോലും "താലിബാനെ പോലെ" പ്രവർത്തിച്ചതിന്റെ തെളിവ് ഇല്ലാതെയാണ് അക്തർ അഭിപ്രായപ്പെട്ടതെന്നും പരാതിക്കാരൻ പറയുന്നു. ആർ.എസ്.എസിന്റെ പ്രശസ്തിയെ അപമാനിക്കാതിരിക്കാനോ അത്തരം പ്രസ്താവനകൾ നടത്താനോ ഒരു സ്ഥിരമായ ഉത്തരവും അയാൾ ആവശ്യപ്പെടുന്നു.
അടുത്തിടെ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അക്തർ ആർ.എസ്.എസിനെ വിമർശിച്ചത്. താലിബാന്റെ സമീപനം പ്രാകൃതവും പ്രവൃത്തികൾ നിന്ദ്യവുമാണ്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്ന താലിബാനെപ്പോലെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്ന ചിലരുണ്ട്. താലിബാനെയും ആർ.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്രംഗ്ദളിനെയും പിന്തുണക്കുന്നവരുടെ ചിന്താഗതി ഒന്നുതന്നെയാണെന്നും അക്തർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |