ഇസ്ലാമാബാദ് : പാകിസ്ഥാനിൽ മതനിന്ദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. നിസ്താർ കോളനിയിലെ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പൽ സൽമ തൻവീറിനാണ് ലാഹോറിലെ ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച വധശിക്ഷയും 5,000 രൂപ പിഴയും വിധിച്ചത്. മുഹമ്മദ് ഇസ്ലാമിന്റെ അവസാന പ്രവാചകനല്ലെന്ന് പ്രസ്താവിച്ചതിലൂടെ സൽമ തൻവീർ ദൈവനിന്ദ നടത്തിയെന്ന് ജഡ്ജി മൻസൂർ അഹമ്മദ് വിധിയിൽ പറയുന്നു.പ്രാദേശിക പുരോഹിതന്റെ പരാതിയിൽ 2013 ലാണ് തൻവീറിനെതിരെ മതനിന്ദ കേസ് രജിസ്റ്റർ ചെയ്തത്.പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുകയും സൽമ സ്വയം ഇസ്ലാമിന്റെ പ്രവാചകയാണെന്ന് അവകാശപ്പെട്ടതായുമാണ് പരാതി. സൽമ മാനസിക സ്ഥിരതയില്ലാത്ത വ്യക്തിയാണെന്ന കാര്യം കോടതി കണക്കിലെടുക്കണമെന്ന് സൽമയുടെ അഭിഭാഷകൻ മുഹമ്മദ് റംസാൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ എതിർഭാഗം കോടതിയിൽ സമർപ്പിച്ച പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ റിപ്പോർട്ടിൽ സൽമയ്ക്ക് മാനസിക വിഭ്രാന്തിയില്ലെന്നും പ്രതി വിചാരണ ചെയ്യപ്പെടാൻ യോഗ്യയാണെന്നും പറഞ്ഞിരുന്നു. അത് പരിഗണിച്ച് കോടതി ശിക്ഷാനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. പാകിസ്ഥാനിൽ മതനിന്ദ നടത്തുന്നവർക്ക് വധശിക്ഷയുൾപ്പെടെയുള്ള കടുത്ത ശിക്ഷകളാണ് നല്കി വരുന്നത്. മതനിന്ദ നിയമ പ്രകാരം 1987 മുതൽ ഇതുവരെ 1472 പേർക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |