ധനകാര്യ ടെൻഡർ ഇന്ന് തുറക്കും
ന്യൂഡൽഹി: പൊതുമേഖലയിലെ ഏക വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ പുതിയ ഉടമയെ കേന്ദ്രസർക്കാർ ഒക്‌ടോബർ 15ന് പ്രഖ്യാപിച്ചേക്കും. കമ്പനിയുടെ 100 ശതമാനം ഓഹരികളും വിറ്റൊഴിയുന്നതിന്റെ ഭാഗമായി സർക്കാർ ക്ഷണിച്ച ധനകാര്യ ടെൻഡർ ഇന്ന് തുറക്കും.
സർക്കാർ നിശ്‌ചയിച്ച 'രഹസ്യമായ" റിസർവ് വിലയും ധനകാര്യ ടെൻഡറിലെ വിലയും താരതമ്യം ചെയ്‌ത്, ഏറ്റവും ഉയർന്ന വിലയുള്ള ടെൻഡർ സമർപ്പിച്ച കമ്പനിക്ക് എയർ ഇന്ത്യയെ കൈമാറും. ട്രാൻസാക്‌ഷൻ അഡ്വൈസറാണ് ടെൻഡറുകൾ പരിശോധിക്കുക. തുടർന്ന്, കേന്ദ്ര കാബിനറ്റിന്റെ അനുമതിക്കായി കൈമാറും. ഇതു വിലയിരുത്തിയ ശേഷമാകും അടുത്തമാസം 15ന് പുതിയ ഉടമയെ പ്രഖ്യാപിക്കുക.
എയർ ഇന്ത്യയെ വാങ്ങുന്നവർ നൽകുന്ന തുകയുടെ (ടെൻഡറിൽ സൂചിപ്പിച്ച തുക) 85 ശതമാനം കമ്പനിയുടെ കടം വീട്ടാൻ ഉപയോഗിക്കും. ബാക്കി കേന്ദ്രത്തിന്റെ ഖജനാവിലേക്കുള്ളതാണ്. ടാറ്റാ ഗ്രൂപ്പ്, സ്‌പൈസ് ജെറ്റ് സ്ഥാപകൻ അജയ് സിംഗ് തുടങ്ങിയവരാണ് എയർ ഇന്ത്യയെ സ്വന്തമാക്കാൻ മത്സരിക്കുന്നത്. ടാറ്റയ്ക്കാണ് സാദ്ധ്യത കല്പിക്കുന്നത്. ടാറ്റാ ഗ്രൂപ്പ് ആരംഭിക്കുകയും പിന്നീട് കേന്ദ്രം ദേശസാത്‌കരിക്കുകയും ചെയ്‌ത കമ്പനിയാണ് എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുടെ 100 ശതമാനവും എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനവും ഓഹരികളാണ് സർക്കാർ വിറ്റൊഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |