തിരുവനന്തപുരം : അഞ്ചു പേർക്ക് പുതുജീവൻ നൽകി ഇടുക്കി വണ്ടൻമേട് പാലത്തറ വീട്ടിൽ പി.എം.സുരേഷ് (46) യാത്രയായി. എറണാകുളം രാജഗിരി ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച സുരേഷിന്റെ കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.
ലോഡിംഗ് തൊഴിലാളിയായ സുരേഷ് ഈമാസം 24ന് രാത്രിയോടെ വണ്ടൻമേട്ടിലെ ജോലി സ്ഥലത്തെ പടിക്കെട്ടിൽ നിന്ന് തെന്നി വീണാണ് അപകടമുണ്ടായത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ 25ന് എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സകൾ പുരോഗമിക്കവേ കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ചു.
അവയവദാനത്തിന് ഭാര്യ ബിന്ദു സുരേഷ്, മക്കൾ അജീഷ്, വിനീഷ്, വീണ എന്നിവർ സ്വമേധയാ രംഗത്ത് വരികയായിരുന്നു. അച്ഛൻ അവയവദാനത്തിന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞിരുന്നതായി മകനും ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയുമായ വിനീഷ് പറഞ്ഞു.
കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയ്ക്കാണ് നൽകുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജ്, മറ്റൊരെണ്ണം കൊച്ചി ലേക്‌ഷോർ, കണ്ണുകൾ ലിറ്റിൽ ഫ്ലവർ അങ്കമാലി എന്നിവിടങ്ങളിൽ ചികിത്സയിലുള്ള രോഗികൾക്കാണ് നൽകുന്നത്. കെ.എൻ.ഒ.എസ് നോഡൽ ഓഫീസർ ഡോ.നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |