കൊല്ലം: ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച കേസിലെ പ്രതികളെ കൊല്ലത്തു വച്ച് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി. കടയ്ക്കാവൂർ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർ മോഷണക്കേസിലെ സ്ഥിരം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലം, കോട്ടയം, തിരുവനന്തപുരം റൂറൽ സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
ആരോഗ്യപ്രവർത്തകയെ ആക്രമിച്ച രീതിവച്ച് പ്രൊഫഷണൽ സംഘമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തെ തന്നെ മനസിലായിരുന്നു. ഇതനുസരിച്ച് അന്വേഷണ സംഘം തയ്യാറാക്കിയ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ റോക്കിയും നിശാന്തും ഇടംപിടിച്ചിരുന്നു. എന്നാൽ ഇവർ തന്നെയാണോ ആരോഗ്യപ്രവർത്തകയെ ആക്രമിച്ചതെന്ന് ഉറപ്പില്ലായിരുന്നു. അവ്യക്തമായ ഒരു സി സി ടിവി ദൃശ്യം മാത്രമായിരുന്നു പ്രതികളുടേതായി പൊലീസിന് സംഭവസ്ഥലത്തു നിന്ന് ലഭിച്ചിരുന്നത്. എന്നാൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെ ഇന്നലെ രാത്രി പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
വളരെ നാടകീയമായിട്ടായിരുന്നു പൊലീസ് റോക്കിയെ പിടികൂടിയത്. സ്ഥിരം കുറ്റവാളി കൂടിയായ റോക്കി ഇന്നലെ രാത്രി കൊല്ലം വഴി ബസിൽ യാത്ര ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചു. പിന്തുടർന്ന പൊലീസ് വഴിക്കു വച്ച് തടഞ്ഞുനിർത്തിയാണ് റോക്കിയെ പിടികൂടിയത്. നിശാന്തിനെ കഠിനംകുളത്തുള്ള സ്വന്തം വീട്ടിൽ നിന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതികളെ വിശദമായി ചെയ്ത ശേഷം മാത്രമേ വിവരങ്ങൾ പുറത്തു വിടാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |