ന്യൂഡൽഹി: ഇന്ത്യയിൽ ഡിമാൻഡ് കുറഞ്ഞതും കുറഞ്ഞ താപനിലയിൽ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് റഷ്യൻ നിർമ്മിത സ്പുട്നിക് വാക്‌സിന്റെ ഓർഡർ റദ്ദാക്കാൻ സ്വകാര്യ ആശുപത്രികൾ നിർബന്ധിതരാകുന്നു. സൗജന്യമായി ലഭ്യമാകുന്ന കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയോടാണ് ഇന്ത്യൻ ജനതയ്ക്ക് താൽപര്യം. 88 ശതമാനം പേരും കൊവിഷീൽഡാണ് ഉപയോഗിക്കുന്നത്.
സ്‌പുട്നിക്കിന് ഒരു ശതമാനം ആവശ്യക്കാരേ ഉള്ളൂ എന്നും അതിനാൽ 2500 ഡോസിനുള്ള ഓർഡർ റദ്ദാക്കുകയാണെന്നും പൂനെ ഭാരതി വിദ്യാപീഠം മെഡിക്കൽ കോളേജ് അറിയിച്ചു. ഹൈദരാബാദിലെ അവിസ് ആശുപത്രി 10000 ഡോസിനുള്ള ഓർഡർ റദ്ദാക്കിയെന്നാണ് വിവരം. പൂനെയിലെ മറ്റൊരു ആശുപത്രിയും വാക്‌സിൻ വേണ്ടെന്നു വച്ചു.
സ്പുട്നിക് റെഡ്ഡീസ് ലാബോറട്ടറീസ് മുഖേനെയാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. വർഷം 85 കോടി വാക്സിൻ നിർമ്മിക്കാൻ സൗകര്യമുണ്ടെങ്കിലും ആഭ്യന്തര ആവശ്യക്കാർ കുറവായതിനാൽ ഭൂരിഭാഗവും കയറ്റുമതി ചെയ്യുകയാണ്. സ്‌പുട്നിക് സൂക്ഷിക്കാൻ മൈനസ് 18ഡിഗ്രി താപനില ആവശ്യമായതും സ്വകാര്യ ആശുപത്രികൾക്ക് ബാദ്ധ്യതയാകുന്നു. സ്വകാര്യ ആശുപത്രികൾ വഴിമാത്രം ലഭ്യമാകുന്ന സ്പുട്നിക്കിന് കൊവിഷീൽഡിനെക്കാൾ 45ശതമാനം വിലയും കൂടുതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |