തെന്നിന്ത്യയെ ഇളക്കിമറിച്ച സുന്ദരി ഖുഷ്ബു അമ്പത്തിയൊന്നിന്റെ ചെറുപ്പത്തിൽ
എത്രയെത്ര അഭിനേത്രിമാർ അഭ്രപാളിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ആരാധകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്. എന്നാൽ അതിൽ എത്രപേർക്ക് ആരാധനമൂത്ത് ആരാധകർ അമ്പലം പണിഞ്ഞിട്ടുണ്ട്. അതിന് ഒറ്റ ഉത്തരമേയുള്ളൂ അത് ഖുഷ്ബു എന്നാണ്. കഠിനാധ്വാനത്തിന് ഫലം കാണുമ്പോൾ കിട്ടുന്ന സന്തോഷത്തിന് വല്ലാത്തൊരു മധുരമുണ്ടെന്ന് ഖുഷ്ബു എപ്പോഴും പറയാറുണ്ട്. അത് തന്നെയാണ് നഖത് ഖാനിൽ നിന്ന് തെന്നിന്ത്യ കണ്ട സൂപ്പർ നായികയായും തമിഴ്‌നാടിന്റെ സജീവ രാഷ്ട്രീയ പ്രവർത്തകയുമായുള്ള ഖുഷ്ബുവിലേക്കുള്ള വളർച്ച.
1970 സെപ്തംബർ 29ന് മുംബൈയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച ഖുഷ്ബുദ ബേണിംഗ് ട്രെയിൻ, ലാവാരിസ്, കാലിയ, നസീബ്, ദർദ് കാ റിഷ്ത, ബെമിസൽ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തി. സിനിമയോടൊപ്പം വളർന്നു കൗമാരക്കാരിയായപ്പോൾ ജാനൂ എന്ന ചിത്രത്തിൽ ജാക്കി ഷെറോഫിന്റെ നായിക മുഖമായി പ്രത്യക്ഷപ്പെട്ടു. ആമിർ ഖാൻ. മാധുരി ദീക്ഷിത് എന്നിവർ അഭിനയിച്ച ദീവാന മുജ്‌സാ നഹീം എന്ന ചിത്രത്തിൽ സഹനടിയായി ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ ബോളിവുഡിൽ തനിക്ക് ശോഭിക്കാനായുള്ള സ്‌പേസ് ഇല്ലായെന്നത് നടിയെ തെന്നിന്ത്യയിൽ എത്തിച്ചു. ദക്ഷിണേന്ത്യ ഖുഷ്ബുവിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ നടിയുടെ തലവര മാറി. തനിക്കറിയാത്ത ഭാഷ സംസാരിക്കുന്ന ഇടത്തെ പിടിച്ചെടുക്കാൻ ഖുഷ്ബുഎന്ന ബ്രില്ലന്റ് നടിയ്ക്ക് അധികം സമയം വേണ്ടിവന്നില്ല. രജനീകാന്ത്, കമലഹാസൻ, ചിരഞ്ജീവി, അംബരീഷ്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മുൻനിരനായകൻമാരുടെയെല്ലാം നായികയായി തിളങ്ങാൻ ഖുശ്ബുവിനായി. തമിഴ് നാട് ഒരുകാലത്ത് ഖുഷ്ബു ഇഡലി, ഖുഷ്ബു ജിമുക്കി, ഖുഷ്ബു സാരി, ഖുഷ്ബു കോഫി തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെ ഖുഷ്ബു മയമായിരുന്നു. പഴയ പ്രതാപം ഇപ്പോൾ ഇല്ലെങ്കിലും ഖുഷ്ബുവിനെ ആരാധിക്കുന്നവരും ഇഷ്ടപ്പെടുന്നവരുടെയും എണ്ണത്തിൽ ഒരു കുറവുമില്ല. രജനികാന്ത് നായകനാകുന്ന അണ്ണാത്തയാണ് ഖുഷ്ബുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. മലയാളത്തിൽ മാനത്തെ കൊട്ടാരം , ചന്ദ്രോത്സവം , കയ്യൊപ്പ് , പ്രാഞ്ചിയേട്ടൻ ദി സെയിന്റ് , മിസ്റ്റർ മരുമകൻ തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |