കോട്ടയം: പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൺ സുന്ദരിമാർക്കൊപ്പം ആയാംകുടി മാംഗോ മെഡോസ് സന്ദർശിച്ചിട്ടുണ്ടെന്നും താൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും ഉടമ എൻ.കെ. കുര്യൻ വെളിപ്പെടുത്തി. നിരന്തരം വിളിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ കൊച്ചിയിലെ വീട്ടിൽ ചെന്നപ്പോൾ അത്യാഢംബര കാരവനിൽ നിർബന്ധിച്ച് കയറ്റിയിരുത്തി . എട്ടു ലക്ഷം രൂപ തട്ടാനായിരുന്നു ഈ സുഖിപ്പിക്കലെന്ന് തിരിച്ചറിഞ്ഞതോടെ ഒഴിവാകുകയായിരുന്നെന്നും കുര്യൻ പറയുന്നു.
'' 2012ലാണ് സുഹൃത്ത് ഹാഷിമിന്റെ പരിചയം പറഞ്ഞ് മോൻസൺ വിളിച്ചത്. മെഡോസിൽ പണം മുടക്കാൻ തയ്യാറാണെന്ന് അറിയിച്ച മോൺസൺ നിരവധി സെലിബ്രിറ്റികൾക്കൊപ്പമുള്ള ചിത്രവും അയച്ചു തന്നു. മോൻസൺ സ്വന്തം കാരവാനിലാണ് സഞ്ചരിക്കുന്നതെന്നും മോഹൻലാലും മമ്മൂട്ടിയുമൊക്കെ അടുത്ത സുഹൃത്തുക്കളാണന്നും ഭിക്ഷ യാചിക്കുന്നവർക്ക് പോലും അഞ്ഞൂറിന്റെ നോട്ടുകളാണ് നൽകുന്നതെന്നും ഹാഷിം പറഞ്ഞു. പിന്നീട് മോൺസണും രണ്ടു സുന്ദരികളും ഒരു മെഴ്‌സിഡസ് കാറിൽ മാംഗോ മെഡോസിൽവന്നു. കൂടെയുള്ള സ്ത്രീകളിൽ ഒരാൾ ഭാര്യയും മറ്റേയാൾ ഭാര്യയുടെ സുഹൃത്തുമാണെന്നാണ് പരിചയപ്പെടുത്തിയത്. പിരിയാൻ നേരം എറണാകുളത്തുള്ള വീട്ടിലേയ്ക്ക് ക്ഷണിച്ചു. നിരന്തരം വിളിക്കുമായിരുന്നു. ഒരു ദിവസം ഹാഷിമിനൊപ്പം മോൻസണിന്റെ വീട്ടിലേയ്ക്ക് പോയി. ഫ്ളാറ്റിന് മുന്നിലെത്തിയപ്പോഴേ മോൻസണിന്റെ കോൾ വന്നു. മിനിസ്റ്ററുമായുള്ള മീറ്റിംഗാണെന്നും ഒരഞ്ചു മിനിറ്റ് ഫ്‌ളാറ്റിന് മുൻപിൽ കിടക്കുന്ന കാരവാനിൽ വിശ്രമിക്കാനും നിർദേശിച്ചു. ഇടയ്ക്ക് ഫോണിൽ വിളിച്ച് മോഹൻലാലും താനും മാത്രമേ ഈ കാരവാൻ ഉപയോഗിക്കാറുള്ളുവെന്നും അതിനകത്താണ് കുര്യൻ ചേട്ടൻ ഇരിക്കുന്നതെന്നും പറഞ്ഞ് പ്രശംസിച്ചു. അൽപ്പം കഴിഞ്ഞ് നേരിട്ടെത്തി
ബിസിനസിനെപ്പറ്റി സംസാരിച്ചു. ഇന്ത്യ മുഴുവൻ മാംഗോ മെഡോസ് വ്യാപിപ്പിക്കാൻ അദ്ദേഹം മുടക്കേണ്ട ഫണ്ട് റിലീസ് ചെയ്യാൻ റിസർവ് ബാങ്കിൽ നിന്ന് എന്തോ തടസമുണ്ടന്നും അതു നീക്കാൻ അത്യാവശ്യമായി എട്ടുലക്ഷം രൂപ മൂന്നു ദിവസത്തേയ്ക്ക് മറിക്കാൻ കൊടുക്കണമെന്നും പറഞ്ഞെങ്കിലും പണം നൽകിയില്ലെന്ന് കുര്യൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |