കമ്പനിയിലെ അറ്റകുറ്റപ്പണികൾ വേഗം തീർക്കും
ഘട്ടംഘട്ടമായി കമ്പനിയുടെ പ്രവർത്തനം പൂർണതോതിൽ
കാസർകോട്: കേന്ദ്ര പൊതുമേഖലയിൽ നിന്നും കേരള സർക്കാർ ഏറ്റെടുത്ത കാസർകോട്ടെ ഇ.എം.എൽ കമ്പനി നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ പ്രവർത്തനം പുനരാരംഭിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കമ്പനി സി.എം.ഡിയുമായ എ.പി.എം മുഹമ്മദ് ഹനീഷ് കാസർകോട്ടെ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ജില്ലാ കളക്ടറുമായും നടത്തിയ ചർച്ചയ്ക്കു ശേഷമാണ് കമ്പനി തുറക്കുന്ന കാര്യത്തിൽ ധാരണയായത്. കമ്പനി ഏറ്റെടുക്കലിന് ശേഷമുള്ള തുടർനടപടികളുടെ ഭാഗമായാണ് സി.എം.ഡി കാസർകോട്ട് എത്തിയത്.
സെപ്തംബർ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇ.എം.എൽ. കമ്പനിയുടെ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയത്. കമ്പനി പുനരുദ്ധാരണത്തിനുള്ള 43 കോടിയും 34 കോടി രൂപയുടെ ബാദ്ധ്യതയും ചേർത്ത് 77 കോടി രൂപ ചെലവഴിച്ചാണ് സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നതെന്നും കഴിഞ്ഞ രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാർക്ക് 14 കോടിയോളം രൂപയുടെ ശമ്പള കുടിശ്ശിക സർക്കാർ നൽകുമെന്നും ഏറ്റെടുക്കൽ വേളയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെ 16 ന് വ്യവസായ മന്ത്രി പി. രാജീവും കെൽ അധികൃതരുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് കാസർകോട്ടെ തൊഴിലാളി യൂനിയൻ പ്രതിനിധികളുമായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചർച്ച നടത്തിയത്.
ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, കെൽ എം.ഡി റിട്ട. കേണൽ ഷാജി വർഗീസ്, കാസർകോട് യൂണിറ്റ് മേധാവി ജോസി കുര്യാക്കോസ്, എച്ച്.ആർ മേധാവി വി.എസ്.സന്തോഷ്, ഭെൽ ഇ.എം.എൽ എം.ഡി ടി.എസ്. ചക്രവർത്തി, തൊഴിലാളി യൂനിയൻ പ്രതിനിധികളായ മുൻ എം.പി പി. കരുണാകരൻ, ടി.കെ. രാജൻ, കെ.പി. മുഹമ്മദ് അഷ്റഫ്, എ. വാസുദേവൻ, കെ.ജി. സാബു, വി. രത്നാകരൻ, വി. പവിത്രൻ, ടി.വി ബേബി, പി.എം അബ്ദുൽ റസാഖ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
കമ്പനിക്കാര്യം പിന്നീട്
ഇ.എം.എൽ കമ്പനിയുടെ നിലവിലുള്ള ബാധ്യതകൾ പരിഹരിക്കുന്നതിലും തൊഴിലാളികളുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലും വിശദമായ ചർച്ചനടന്നു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് ഉപയോഗിച്ച് ബാധ്യത പരിഹരിക്കുന്നതിനൊപ്പം പ്രവർത്തനമൂലധനം കണ്ടെത്താനും സാധിക്കും. കെല്ലിന്റെ ഉപ യൂണിറ്റായാണോ കെല്ലിന്റെ ഭാഗമായാണോ കമ്പനി പ്രവർത്തിക്കുകയെന്ന് വ്യവസായ മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചർച്ച ചെയ്ത് തീരുമാനിക്കും.
കമ്പനി തുറക്കുമ്പോൾ തൊഴിലാളികളുടെ ഇതുവരെയുള്ള ശമ്പള കുടിശ്ശികയടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാക്കാനായി ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. 15 ദിവസത്തിനകം ഇക്കാര്യത്തിൽ ഉപസമിതി തീരുമാനമെടുത്ത് റിപ്പോർട്ട് നൽകും.എ.പി.എം മുഹമ്മദ് ഹനീഷ് (വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |