കോട്ടയം: ഭാര്യ ഉപേക്ഷിച്ച് പോയത് അയൽവാസികളുടെ മന്ത്രവാദത്തെ തുടർന്നാണെന്ന് സംശയിച്ച് ദമ്പതികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയ്ക്ക് 17 വർഷം കഠിന തടവും മുക്കാൽ ലക്ഷം രൂപ പിഴയും. വൈക്കം വടയാർ ഉമ്മാൻകുന്ന് ഭാഗത്ത് ചോഴാച്ചേരിൽ വീട്ടിൽ കുഞ്ഞപ്പനെയാണ് (63) കോട്ടയം അഡീഷണൽ സെഷൻ കോടതി (സ്‌പെഷ്യൽ) ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്. അയൽവാസികളായ കാളാശ്ശേരിൽ രവീന്ദ്രനേയും ഭാര്യ രാധാമണിയേയും ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ.
2012 മാർച്ച് ഒൻപതിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. പണിപൂർത്തീകരിച്ചിട്ടില്ലാത്ത വീട്ടിൽ പാളികളില്ലാത്ത ജനലിന് സമീപം മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന രവീന്ദ്രന്റേയും രാധാമണിയുടേയും ദേഹത്തേയ്ക്ക് ജാറിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രവീന്ദ്രനേയും രാധാമണിയേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയത് അയൽവാസിയായ രവീന്ദ്രന്റെ ദുർമന്ത്രവാദം മൂലമാണെന്ന് കരുതിയ പ്രതി, ഇതിന്റെ പ്രതികാരമായാണ് ഇരുവർക്കും നേരെ ആസിഡ് ആക്രമണം നടത്തിയത്.
. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ജിതേഷ്, ടോജി തോമസ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |