കൊല്ലം: കേസുകളിൽ പ്രതിഭാഗവുമായി ചേർന്ന് വാദിയെ കബളിപ്പിച്ച് പണം തട്ടിയ അഭിഭാഷകനെ കോടതികളിൽ ഹാജരാകുന്നതിൽ നിന്ന് കേരള ബാർ കൗൺസിൽ മൂന്നു വർഷത്തേക്ക് വിലക്കി. കരുനാഗപ്പള്ളി ബാറിലെ അഭിഭാഷകൻ സജ്ജു കിരണിനാണ് നടപടി നേരിടേണ്ടി വന്നത്. കരുനാഗപ്പള്ളി കാട്ടിൽക്കടവ് ഓംകാര സ്വരൂപാനന്ദ മഠം (ശിവപുരി ട്രസ്റ്റ്) മഠാധിപതി സ്വാമി പിതാ ജ്യോതിർമയാനന്ദ നൽകിയ പരാതിയിലാണ് വിലക്ക്. കേസിന് ചെലവായ 50,000 രൂപ വാദിഭാഗത്തിന് അഭിഭാഷകൻ നൽകണമെന്നും കൗൺസിൽ നിർദ്ദേശിച്ചു.
കേസിനെപ്പറ്റി മഠം അധികൃതർ പറയുന്നത്: അര നൂറ്റാണ്ട് പഴക്കമുള്ള മഠത്തിൽ 2012 കാലയളവിൽ പിരിവിനെത്തിയവർക്ക് തുക നൽകാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. അടിസ്ഥാനമില്ലാത്ത ആവശ്യമാണെന്ന് മനസിലാക്കിയാണ് പിരിവ് നിഷേധിച്ചത്. ഇതോടെ മഠത്തിനെതിരെ കള്ളക്കേസുകൾ വിവിധ കോടതികളും പൊലീസ് സ്റ്റേഷനുകളിലുമൊക്കെ നൽകി. കേസുകളുടെ നടത്തിപ്പിന് വേണ്ടിയാണ് അഡ്വ. സജ്ജു കിരണിനെ മഠത്തിൽ നിന്ന് ബന്ധപ്പെട്ടത്. മുഴുവൻ കേസുകളുടെയും വക്കാലത്ത് ഏറ്റെടുത്ത സജ്ജു ഇതിനായി പതിനായിരക്കണക്കിന് രൂപ വക്കീൽ ഫീസായും അല്ലാതെയും വാങ്ങി. മഠത്തിന്റെ ലീഗൽ അഡ്വൈസറാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ കേസുകൾ പലതും മഠത്തിനെതിരെ വരുന്ന നിലയിലായി. മഠം നൽകിയ കേസുകളിൽ അഭിഭാഷകൻ ഹാജരാവാതിരുന്നതിനാൽ പലതും തള്ളിപ്പോവുകയും ചെയ്തു. ഇതോടെ സംശയം തോന്നി രഹസ്യമായി അന്വേഷിച്ചപ്പോൾ, എതിർ കക്ഷികളുമായും അവരുടെ അഭിഭാഷകരുമായും ചേർന്ന് മഠത്തിനെതിരെയാണ് സജ്ജു കിരൺ നീങ്ങിയതെന്നും വക്കീൽ ഫീസിന്റെ പേരിൽ പണാപഹരണമാണ് ലക്ഷ്യമിട്ടതെന്നും ബോദ്ധ്യമായി. ഇതോടെ എല്ലാ കേസുകളുടെയും വക്കാലത്ത് ഒഴിയണമെന്ന് മഠത്തിൽ നിന്ന് പലതവണ ആവശ്യപ്പെട്ടു. എന്നാൽ, സജ്ജു വഴങ്ങിയില്ല. മഠാധിപതി ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മഠം കരുനാഗപ്പള്ളി ലീഗൽ സർവീസ് അതോറിട്ടിയിൽ പരാതി നൽകി. സജ്ജു കിരണിന്റെ ഭാഗം കേൾക്കാനായി അതോറിട്ടിയിൽ നിന്ന് മൂന്നുമാസം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും എത്തിയില്ല. 2017ലാണ് ബാർ കൗൺസിലിന് പരാതി നൽകിയത്. ഇവിടെ ഹാജരായ സജ്ജുവിന്റെ വാദങ്ങൾ ബാർ കൗൺസിൽ തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |