ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം പൂർത്തിയാക്കണം
തിരുവനന്തപുരം: സർക്കാർ വകുപ്പുകൾക്ക് പുറമെ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വികസന അതോറിട്ടികൾ, ദേവസ്വം ബോർഡുകൾ എന്നിവിടങ്ങളിലെ നിയമനങ്ങളിലും പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം പരിശോധന പൂർത്തിയാക്കണം. ഇതു നടപ്പിലാക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിയമങ്ങളിലോ ചട്ടങ്ങളിലോ സ്റ്റാറ്റ്യൂട്ടുകളിലോ ബൈലോയിലോ മൂന്നു മാസത്തിനകം ഭേദഗതി വരുത്തണം..സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾക്കുള്ള പൊലീസ് വെരിഫിക്കേഷനാണ് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ജുഡിഷ്യറി ഒഴിച്ചുള്ള വിഭാഗങ്ങളിൽ, നിയമനം ലഭിച്ച ശേഷമാണ് വെരിഫിക്കേഷൻ. കുറ്റകൃത്യങ്ങളിൽ പ്രതിയായവരും ശിക്ഷിക്കപ്പെട്ടവരും സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ സ്വാധീനമുപയോഗിച്ച് ജോലിയിൽ പ്രവേശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അദ്ധ്യാപക വേഷത്തിൽ
ക്രിമനൽ കേസ് പ്രതികളും
അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളിൽ ജോലിയിൽ കയറുന്നവരിൽ ക്രിമിനൽ കേസുകളിൽ പ്രതിയായവരും ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്നും, ഇക്കാര്യങ്ങൾ മറച്ചുവച്ചാണ് പലരും ജോലിയിൽ പ്രവേശിക്കുന്നതെന്നുമാണ് സർക്കാരിന്റെ കണ്ടെത്തൽ..വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ ചില അദ്ധ്യാപകർ മുമ്പും കേസുകളിൽ പ്രതികളായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലർ സാമ്പത്തിക തട്ടിപ്പുകേസുകളിലും ഗാർഹിക പീഡനക്കേസുകളിലും പ്രതികളായിട്ടുണ്ട്. സർക്കാർ സർവീസിൽ പ്രവേശിക്കുന്നയാൾ ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ, ജോലിയിൽ നിന്ന് മാറ്റിനിറുത്താറുണ്ട്. ചെറിയ കേസുകളിൽ വിചാരണ ഘട്ടമാണെങ്കിൽ പലരും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ജോലിയിൽ പ്രവേശിക്കുന്നുണ്ട്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ ജോലിയിൽ നിന്നു പിരിച്ചുവിടാം. ഇക്കാര്യത്തിലുൾപ്പെടെ അന്തിമ തീരുമാനം സർക്കാരിന്റേതാണ്. പി.എസ്.സിയിൽ ജോലിക്കായി അപേക്ഷിക്കുമ്പോൾ കേസുകളുണ്ടെങ്കിൽ വെളിപ്പെടുത്തണം.
കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിലും ബാങ്കുകളിലും പൊലീസ് പരിശോധനയുണ്ട്. .
സർക്കാർ സർവീസിൽ
ജോലിക്ക് ആദ്യമായി ഹാജരാകുമ്പോൾ പൊലീസ് വെരിഫിക്കേഷൻ അപേക്ഷ പൂരിപ്പിച്ച് നൽകണം. നിയമനാധികാരി അത് എസ്.പിക്ക് അയയ്ക്കും. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് വ്യക്തിയുടെ പശ്ചാത്തലമന്വേഷിച്ച് എസ്.പിക്ക് റിപ്പോർട്ട് നൽകും. എസ്.പി അത് നിയമനാധികാരിക്ക് കൈമാറും. ഉദ്യോഗസ്ഥന്റെ പേരിൽ കേസുകളോ ,മറ്റേ ഉണ്ടെങ്കിൽ നിയമനാധികാരി സർക്കാരിനെ അറിയിച്ച് തുടർ നടപടികളെടുക്കണം.
പുതിയ വിഭാഗങ്ങൾക്ക്
നിയമനാധികാരി എസ്.പിയോട് റിപ്പോർട്ട് തേടണം. കേസുകളുള്ളവരാണെങ്കിൽ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് ശുപാർശ നൽകണം. ഗുരുതരമായ കേസുകളിൽപ്പെട്ടവരെ വിചാരണ തീർന്ന് കുറ്റവിമുക്തരാകുന്നതു വരെ മാറ്റി നിറുത്തും. ശിക്ഷിക്കപ്പെട്ടാൽ ജോലി പോകും. കേസുകളിൽ പ്രതിയായ വിവരം മറച്ചുവച്ച് ജോലി ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പരിശോധിച്ച് നടപടിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |