കോഴിക്കോട്: കോൺഗ്രസ് സെമി കേഡർ രീതിയിലേക്ക് നീങ്ങുന്നതിന്റെ പ്രകടമായ മാറ്റങ്ങളോടെയായിരുന്നു ഇന്നലെ ഡി.സി.സി ഓഫീസിൽ നടന്ന ജില്ലാ കോൺഗ്രസ് നേതൃസംഗമം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം നിർവഹിച്ച യോഗത്തിലേക്ക് മാദ്ധ്യമ പ്രവർത്തകർക്ക് പ്രവേശനമുണ്ടായിരുന്നില്ല. വേദിയിൽ ഗാന്ധിജിയുടെ ചിത്രം മാത്രം. ഇരിപ്പിടം പ്രധാന നേതാക്കൾക്ക്. ഓരോ സീറ്റിലും നെയിം സ്ലിപ്പ്. സദസ്സിൽ ക്ഷണിക്കപ്പെട്ട ഭാരവാഹികൾ മാത്രം. അവർക്ക് നമ്പറുള്ള പ്രത്യേക ബാഡ്‌ജ് .
അച്ചടക്ക ലംഘനത്തിനു മുതിർന്നാൽ കടുത്ത നടപടിയുണ്ടാകുമെന്ന് കെ.സുധാകരൻ ഓർമ്മിപ്പിച്ചു. പുതിയ ശൈലി സംബന്ധിച്ച കൈപ്പുസ്തകം പ്രവർത്തകർക്ക് വൈകാതെ എത്തിക്കും.
കേഡറെന്ന വാക്ക് കോൺഗ്രസ് ഉപയോഗിക്കുന്നതിനെ പരിഹസിക്കുന്നവരുണ്ട്. ഗാന്ധിജിയാണ് കേഡറെന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. സമർപ്പണമെന്നാണ് അതിനർത്ഥമെന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ അദ്ധ്യക്ഷനായിരുന്നു. എം.കെ.രാഘവൻ എം.പി, വർക്കിംഗ് പ്രസിഡന്റുമാരായ പി.ടി.തോമസ് എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ് എം.പി, അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ, ജനറൽ സെക്രട്ടറിമാരായ എൻ.സുബ്രഹ്മണ്യൻ, അഡ്വ.പി.എം.നിയാസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |