ചെങ്ങന്നൂർ: കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ പാണ്ടനാട്ടിലെ ജലസംഭരണി ഭീഷണിയാകുന്നു. പാണ്ടനാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ പ്ലാക്കാട്ട് കടവു റോഡിന് സമീപമാണ് സംഭരണിയുള്ളത്. 40 വർഷം പഴക്കമുള്ള
ജലസംഭരണിയുടെ ആറു തൂണുകളും ദ്രവിച്ച നിലയിലാണ്. സംഭരണി
സമീപത്തായി വീടുകളും 30 കുടുംബങ്ങൾ ദിവസേന സഞ്ചരിക്കുന്ന റോഡുമുണ്ട്. വീടുകളിലുള്ളവർ ഭയത്തോടെയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. സംഭരണിയുടെ ബലക്ഷയം മനസ്സിലാക്കി രണ്ടു വർഷം മുൻപ് തന്നെ ജലവിഭവ വകുപ്പ് ജലസംഭരണം നിറുത്തിയിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ സംഘവും കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചെങ്കിലും നിലവിൽ നടപടികളായിട്ടില്ല. ഉപയോഗശൂന്യമായ ടാങ്ക് പൊളിച്ചു മാറ്റണമെന്നാണ് സമീപവാസികൾ ആവശ്യപ്പെടുന്നത്.
സംഭരണിക്ക് ചരിവ് ; പാളികൾ ഇളകി
സംഭരണിയുടെ മുഴുവൻ തൂണുകളും ദ്രവിച്ചതിനു പുറമേ കോൺക്രീറ്റ് പാളികൾ ഇളകി കമ്പികൾ പുറത്തേക്കു തള്ളി നിൽക്കുകയാണ്. ഒരു വശത്തേക്കു സംഭരണി ചരിഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു. രാത്രികാലങ്ങളിലോ മറ്റോ ടാങ്ക് നിലംപതിച്ചാൽ സമീപത്തെ വീടുകളിലുള്ളവർക്ക് അപകടം സംഭവിക്കാം. സ്വകാര്യ വ്യക്തി നൽകിയ 10 സെന്റ് സ്ഥലത്താണ് സംഭരണി സ്ഥിതി ചെയ്യുന്നത്.
അപകടാവസ്ഥ ഒഴിവാക്കാനായി ടാങ്ക് പൊളിച്ചു മാറ്റണമെന്ന് വാർഡംഗം പി.എസ്. വിജയമ്മ ആവശ്യപ്പെട്ടു. പ്രദേശവാസികൾ ആശങ്കയിലാണ്. ഇതാെഴിവാക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി ഉണ്ടാകണം.
ജലസംഭരണി പൊളിച്ചുമാറ്റണം
ജനങ്ങൾക്ക് ഭീഷണിയായി മാറിയ ജലസംഭരണി ഉടൻ പൊളിച്ചു മാറ്റണം. ടാങ്കിന്റെ അപകടാവസ്ഥ മനസ്സിലാക്കിയിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി കൂടി തുടർ നടപടികൾ തീരുമാനിക്കും.
ആശ വി. നായർ
പാണ്ടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |