പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ കൂട്ടത്തോടെ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയെന്ന പ്രചരണം തെറ്റിദ്ധാരണജനകമെന്ന് ജനറൽ ആശുപത്രി അധികൃതർ. കോന്നി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ കോന്നിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സാങ്കേതികം മാത്രമാണ്. അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് കഴിഞ്ഞ ദിവസത്തെ ഉത്തരവ്. ഉത്തരവിൽ പേരുള്ള ഡോക്ടർമാർ ഇന്നലെ ജനറൽ ആശുപത്രിയൽ ജോലി ചെയ്തിട്ടുണ്ട്. ഡോക്ടർമാരുടെ കുറവില്ലെന്ന് ചികിത്സയ്ക്കെത്തിയവരും പറഞ്ഞു.
കോന്നി മെഡിക്കൽ കോളേജിന്റെ അഫിലിയേഷനുള്ള ആശുപത്രിയായി 2014ൽ പത്തനംതിട്ട ജനറൽ ആശുപത്രിയെ ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായി സൂപ്രണ്ട് അടക്കമുള്ള ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ കൂട്ടത്തോടെ കോന്നി മെഡിക്കൽ കോളേജിലേക്ക് പോകേണ്ടി വരില്ല. ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കില്ല. 50 ഡോക്ടർമാരിൽ 47പേർക്കാണ് ഡെപ്യൂട്ടേഷനിൽ അദ്ധ്യാപക തസ്തികകളിൽ നിയമനം. എന്നാൽ, അദ്ധ്യാപക ജോലിക്കായി മെഡിക്കൽ കോളേജിൽ പോകേണ്ടതില്ല.
ഡോക്ടർമാരില്ലാതെ ജനറൽ ആശുപത്രി പൂട്ടുമെന്ന ആശങ്ക വേണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. തേജ് പോളും ആർ.എം.ഒ ഡോ. ആശിഷ് മോഹൻകുമാറും പറഞ്ഞു.
പ്രചരണം ആസൂത്രിതം
ഡോക്ടർമാരെ കൂട്ടത്തോടെ കോന്നിയിലേക്ക് മാറ്റിയ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രി പൂട്ടിയേക്കുമെന്ന പ്രചരണം ആസൂത്രിതമാണ്. സ്ഥലംമാറ്റം സാങ്കേതികം മാത്രമാണ്. മെഡിക്കൽ കോളേജിലെ 300 കിടക്കകളും ജനറൽ ആശുപത്രിയിലെ 200 കിടക്കകളും ചേർത്ത് 500എണ്ണം കാട്ടിയാണ് കോന്നി മെഡിക്കൽ കോളേജിന്റെ അംഗീകാരത്തിനായി നാഷണൽ മെഡിക്കൽ കമ്മിഷന് അപേക്ഷ നൽകിയത്. ജനറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാക്കി ഉയർത്തിയിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിന് അപേക്ഷ നൽകിയതും ഇത്തരത്തിലാണ്.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
മെഡിക്കൽ കോളേജിലെ കിടക്കകൾ : 300,
ജനറൽ ആശുപത്രിയിലെ കിടക്കകൾ : 200
ജനറൽ ആശുപത്രി പ്രവർത്തനം പതിവുപോലെ
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പ്രവർത്തനം ഇന്നലെ പതിവുപോലെയായിരുന്നു. ഒാപ്പറേഷൻ തീയറ്റർ ഒഴികെ എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചു. ഒ.പിയിൽ ചികിത്സയ്ക്കെത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു. കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ഒാപ്പറേഷൻ തീയറ്റർ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളും ചെറിയതോതിൽ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് ആശുപത്രിയെന്ന ഉത്തരവ് പിൻവലിച്ചാൽ പൂർണ തോതിൽ പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |