ന്യൂയോർക്ക്: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യം വിട്ട മുൻ സർക്കാരിലെ നേതാക്കൾ ചേർന്ന് പ്രവാസി ഭരണകൂടം രൂപീകരിച്ചു. അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റും പഞ്ച്ഷീറിൽ താലിബാൻ പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്കിയവരിലൊരാളുമായ അമറുള്ള സലേയാണ് പ്രവാസി ഭരണകൂടത്തിന് നേതൃത്വം നല്കുന്നത്. അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്റഫ് ഘനി ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്വിറ്റ്സർലാൻഡിലെ അഫ്ഗാൻ എംബസി പുറത്തു വിട്ട പ്രസ്താവനയിൽ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാനാണ് നിയമ നാധുതയുള്ള അഫ്ഗാൻ ഭരണകൂടമെന്നും ജനങ്ങൾ തിരഞ്ഞെടുത്ത ഭരണകൂടമാണ് തങ്ങളുടേതെന്നും പറയുന്നു. നിലവിൽ സ്വന്തം നാട് ഒരു കൂട്ടം ഭീകരർ അക്രമിച്ച് കൈക്കലാക്കിയിരിക്കുന്നു. സ്വന്തം നാടിന്റെ മോചനത്തിനായി നാടിന് പുറത്ത് നിന്ന് പ്രവർത്തിക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻ സർക്കാരിൽ പ്രവർത്തിച്ചിരുന്ന വിവിധ നേതാക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നാണ് പ്രവാസി ഭരണകൂടം രൂപീകരിച്ചെന്ന പ്രഖ്യാപനം നടത്തിയത്. അഫ്ഗാനിലെ ജനങ്ങളുടെ സംരക്ഷണത്തിനായി രാജ്യത്തിന് പുറത്തു നിന്ന് പോരാടുമെന്ന് നേതാക്കൾ അറിയിച്ചു.
വൈകാതെ തന്നെ ജനപ്രതിനിധി സഭ, നീതിന്യായ വിഭാഗം, ഭരണനിർവഹണ വിഭാഗം എന്നിവ രൂപീകരിക്കപ്പെടുമെന്ന് നേതാക്കൾ അറിയിച്ചു. ലോക രാജ്യങ്ങളിലുള്ള എല്ലാ അഫ്ഗാൻ എംബസികളും പ്രവാസി ഭരണകൂടകേന്ദ്രമായി പ്രവർത്തിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
പഞ്ചഷിറിൽ താലിബാനെതിരെ പോരാടിയ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള വടക്കൻ പ്രതിരോധ സേനയ്ക്ക് പ്രവാസി ഭരണകൂടം പിന്തുണ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |