കൊല്ലം: മോൻസൺ മാവുങ്കൽ തന്നെയും കബിളിപ്പിച്ചെന്നെന്ന് പുരാവസ്തു വ്യാപാരിയായ കിളിമാനൂർ സ്വദേശി സന്തോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് വർഷം മുമ്പാണ് മോൻസൺ മാവുങ്കലിനെ കണ്ടുമുട്ടിയത്. പല സിനിമകളുടെയും പശ്ചാത്തലമൊരുക്കാൻ സാധനങ്ങൾ നൽകിയിരുന്നത് താനാണ്. ഇതെല്ലാം പലയിടങ്ങളിൽ നിന്നായി ശേഖരിച്ചതാണ്. ഇതിൽ ചിലത് മോൻസണിന് നൽകിയിട്ടുണ്ട്. പക്ഷേ പണം കിട്ടിയില്ല. പലരിൽ നിന്ന് കടം പണം വാങ്ങിയാണ് സാധനങ്ങൾ വാങ്ങിയത്. മോൻസൺ പണം നൽകാത്തതിനാൽ കടക്കാരനായി. മൂന്ന് കോടിയോളം രൂപ മോൻസൺ നൽകാനുണ്ട്. പണം ചോദിക്കുമ്പോൾ പറഞ്ഞിരുന്നത് ഡൽഹിയിൽ അക്കൗണ്ട് ഫ്രീസായി, സൗദിയിൽ നിന്ന് ഒരു പാർട്ടി വരാനുണ്ട്, അപ്പോൾ പണം തരാം എന്നൊക്കെയാണ്. വി.ഐ.പികൾ പലരും മോൻസണിന്റെ വീട്ടിൽ വന്നിരുന്നതിനാൽ സംശയം തോന്നിയതുമില്ല.
അടുത്തിടെ യൂടൂബിൽ മോൻസണിന്റെ വീഡിയോകൾ കണ്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ പലരും മോൻസണിന്റെ വീട്ടിൽ വന്നു കണ്ടിട്ടുണ്ട്. മോൻസണിനു വേണ്ടി കടം വാങ്ങിയതിന്റെ പേരിലാണ് സാമ്പത്തിക തട്ടിപ്പുകാരനായി ചിത്രീകരിക്കപ്പെടുന്നതെന്നും സന്തോഷ് പറഞ്ഞു.
മോശയുടെ അംശവടി 'വാക്കി സ്റ്റിക്ക്"
മോശയുടെ അംശവടിയായി കാണിക്കുന്നത് വാക്കി സ്റ്റിക്കാണ്. ശ്രീകൃഷ്ണന്റെ ഉറിയായി കാണിച്ചിരുന്നത് പഴയകാലത്ത് വീടുകളിൽ വെണ്ണസൂക്ഷിച്ചിരുന്ന പാത്രമാണ്. ഇത് പാലക്കാട്ടെ ഒരു വീട്ടിൽ നിന്ന് ലഭിച്ചത്. യൂദാസിന് കിട്ടിയതെന്ന് പറഞ്ഞ് കാണിക്കുന്ന നാണയങ്ങൾ റോമനാണ്. പ്രവാചകന്റെ വിളക്കായി കാണിച്ചത് ജൂതന്മാർ എണ്ണയൊഴിച്ച് വച്ചിരുന്ന മൺപാത്രമാണ്. യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന വീപ്പ ചൈനീസ് ജാറാണ്. അത് താൻ നൽകിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |