ദുബായ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 7 വിക്കറ്രിന്റെ ഗംഭീര ജയം. ജയത്തോടെ ബാംഗ്ലൂർ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ രാജസ്ഥാന്റെ മുന്നോട്ടുള്ള യാത്ര പ്രതിസന്ധിയിലായി. ബാഗ്ലൂർ നിലവിൽ മൂന്നാം സ്ഥാനത്താണ്. രാജസ്ഥാൻ ഏഴാമതും.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. മറുപടിക്കിറങ്ങിയ ബാംഗ്ലൂർ 17.1 ഓവറിൽ 3 വിക്കറ്ര് മാത്രം നഷ്ടപ്പെടുത്തി വിയലക്ഷ്യത്തിലെത്തി (153/3). ഓപ്പണർമാരായ നായകൻ വിരാട് കൊഹ്ലിയും (20 പന്തിൽ 25), ദേവ്ദത്ത് പടിക്കലും (17 പന്തിൽ 22) ബാംഗ്ലൂരിന് നല്ല തുടക്കം തന്നെ നൽകി. പിന്നീടെത്തിയ ശ്രീകർ ഭരതും (35 പന്തിൽ 44), ഗ്ലെൻ മാക്സ്വെല്ലും (പുറത്താകാതെ 30 പന്തിൽ 50) തിളങ്ങിയപ്പോൾ ബാംഗ്ലൂർ പ്രശ്നങ്ങളില്ലാതെ വിജയത്തിലേക്കെത്തി. എ ബി ഡിവില്ലിയേഴ്സ് ഒരു പന്തിൽ 4 റൺസുമായി മാക്സ്വെല്ലിനൊപ്പം പുറത്താകാതെ നിന്നു. മുസ്തഫിസുർ റഹ്മാൻ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ഓപ്പണർമാരായ എവിൻ ലൂയിസും (37 പന്തിൽ 58), യശ്വസി ജയ്സ്വാളും (22 പന്തിൽ 31) രാജസ്ഥാന് മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലാക്കാൻ തുടർന്നെത്തിയവർക്ക് കഴിഞ്ഞില്ല.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ നായകൻ വിരാട് കൊഹ്ലിയുടെ പ്രതീക്ഷകളെ തകർത്ത് ലൂയിസും ജയിസ്വാളും കത്തിക്കയറുകയായിരുന്നു. 9-ാമത്തെ ഓവറിലെ രണ്ടാം പന്തിൽ രാജസ്ഥാൻ സ്കോർ 77ൽ നിൽക്കെ സിറാജിന്റെ കൈയിൽ യശ്വസിയെ എത്തിച്ച് ഡാൻ ക്രിസ്റ്റ്യൻ ആണ് കൂട്ടുകെട്ട് തകർത്തത്. മികച്ച ഫോമിലുള്ള ക്യാപ്ടൻ സഞ്ജുവാണ് പകരം എത്തിയത്. ലൂയിസും സഞ്ജുവും റൺസ് ഉയർത്തിയെങ്കിലും 12-ാം ഓവറിൽ നേരത്തേ അടിവാങ്ങിയ ഗർടോനെ തിരികെ കൊണ്ടുവരാനുള്ള കൊഹ്ലിയുടെ തീരുമാനം ഫലം കണ്ടു. ആദ്യ പന്തിൽ തന്നെ ലൂയിസിനെ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന്റെ കൈയിൽ എത്തിച്ച് ഗർടോൻ കൂട്ടുകെട്ട് തകർത്തു.5 ഫോറും 3സിക്സും ലൂയിസ് അടിച്ചു.100ആയിരുന്നു അപ്പോൾ രാജസ്ഥാൻ സ്കോർ.തുടർന്ന് ലോംറോറും (3), സഞ്ജുവും (19)പുറത്തായതോടെ രാജസ്ഥാന്റെ റണ്ണൊഴുക്ക് പതിയെയായി. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും യൂസ്വേന്ദ്ര ചഹൽ, ഷഹബാസ് അഹമ്മദ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
ഐ.പി.എല്ലിൽ ഇന്ന്
ഹൈദരാബാദ് - ചെന്നൈ
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |