തിരുവനന്തപുരം : ലോക്ഡൗൺ കാലം മുതൽ ഫൈനടിയിലൂടെ ഏറെ കുപ്രസിദ്ധി നേടിയ കേരള പൊലീസിന്റെ മറ്റൊരു കൈപ്പിഴയും വൈറലായി. കാറിൽ സഞ്ചരിച്ചപ്പോൾ പിന്നിലിരുന്നയാൾ ഹെൽമറ്റ് വച്ചിരുന്നില്ല എന്ന കാരണം കാട്ടിയാണ് കാറുടമയ്ക്ക് ഫൈൻ അടിച്ചത്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്തിനാണ് അഞ്ഞൂറ് രൂപ ഫൈൻ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചത്. ഹെൽമറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി കാർ ഓടിച്ചെന്ന സന്ദേശം കൺട്രോൾ റൂമിൽ ലഭിച്ചു എന്നാണ് നോട്ടീസിലുള്ളത്. തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമൂട് എന്ന സ്ഥലത്ത് വച്ചാണ് നിയമലംഘനം നടത്തിയതെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. നോട്ടീസിൽ പറയുന്ന ദിവസം ഇതേ സമയം രജനീകാന്തിന്റെ കാർ ഇതുവഴി കടന്നുപോയിട്ടുണ്ടെന്നത് ഉടമയും അംഗീകരിക്കുന്നുണ്ട്.
കാറിൽ ഹെൽമറ്റ് വച്ചില്ലെന്ന കാരണത്താൽ ഫൈനടിച്ചതിനെ കുറിച്ച് കൺട്രോൾ റൂമിൽ വിളിച്ച് പരാതി നൽകിയപ്പോൾ ഡിജിറ്റൽ നമ്പർ മാറിപ്പോയതാണെന്ന മറുപടിയാണ് ലഭിച്ചത്. പിഴ നൽകേണ്ടെന്നും ലഭിച്ച നോട്ടീസ് കീറികളയുവാനുമാണ് പൊലീസ് നൽകിയ ഉപദേശം. ഈ നോട്ടീസ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |