തിരുവനന്തപുരം: സ്കൂൾ തുറക്കുമ്പോൾ ആദ്യ ദിവസങ്ങളിൽ കുട്ടികൾക്ക് നൽകുന്നത് സമ്മർദ്ദം അകറ്റാനുള്ള ക്ലാസുകൾ. ദിവസങ്ങൾക്കുശേഷമാകും പാഠ ഭാഗങ്ങളിലേക്ക് കടക്കുന്നത്. പ്രത്യേക ഫോക്കസ് ഏരിയ നിശ്ചയിച്ച് അതിലുള്ള പാഠഭാഗങ്ങൾ മാത്രമായിരിക്കും പഠിപ്പിക്കുക. ഇന്നുചേർന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ ഒക്ടോബർ അഞ്ചിന് തയ്യാറാക്കും.നവംബർ മാസത്തിലാണ് സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുന്നത്.
സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ് കരിക്കുലം പഠിപ്പിക്കും. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ടി ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. ആദ്യ മാസം ഹാജർ, യൂണിഫോം എന്നിവ നിർബന്ധമാക്കില്ല. സ്‌കൂള്‍തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം അതത് കളക്ടര്‍മാര്‍ക്കായിരിക്കും. പ്രധാന അദ്ധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം കളക്ടര്‍മാര്‍ വിളിച്ചുചേര്‍ക്കും. സ്‌കൂള്‍തലത്തില്‍ ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് അദ്ധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിക്കണമെന്നും ഇതിന്റെ ചുമതല അദ്ധ്യാപക, അനദ്ധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്..
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും തീരുമാനിച്ചിട്ടുണ്ട്. സ്വന്തമായി ബസുകൾ ഇല്ലാത്ത സ്കൂളുകൾക്ക് കെ എസ് ആർ ടി സി ബസുകൾ ബോണ്ട് അടിസ്ഥാനത്തിൽ വിട്ടുനൽകുമെന്ന് മന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |