മനുഷ്യസമൂഹം രോഗാതുരമായ ഒരു ഭീഷണകാലത്തിലൂടെ കടന്നുപോവുന്നതുകൊണ്ടാവുമോ എന്റെ മനസ്സിലേക്ക് 'ആരോഗ്യനികേതനം" പേർത്തും പേർത്തും കടന്നുവരുന്നത് ? ജീവിതവും മരണവും തമ്മിലുള്ള സമാന്തരവും എന്നാൽ സങ്കലിതവുമായ സഞ്ചാരമാണ് എനിക്കേറെ പ്രിയപ്പെട്ട ആ ബംഗാളി നോവലിന്റെ പ്രമേയമെന്നത് തന്നെ പ്രധാനകാരണം. മറ്റുകാരണങ്ങൾ, നോവൽപ്രമേയത്തിലെ കാലത്തിന് കൃത്യം എഴുപതുവയസാവുന്നു എന്നതും അതിന്റെ ആദ്യമലയാള പരിഭാഷയുടെ ഷഷ്ഠിപൂർത്തി വർഷമാണിതെന്നതുമാണ്.
1950 ജൂലായ് തൊട്ട് 1951 സെപ്തംബർ വരെയുള്ള കാലയളവിൽ കൊൽക്കത്തയിൽനിന്ന് നൂറുമൈൽ ദൂരെയുള്ള ദേവീപുരം എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയായാണ്, വിഖ്യാത ബംഗാളി നോവലിസ്റ്റ് താരാശങ്കർ ബന്ദോപാദ്ധ്യായ (വന്ദ്യോപാദ്ധ്യായ ബാനർജി എന്നും ബംഗാളിയിൽ) 'ആരോഗ്യനികേതനം" എഴുതിയിട്ടുള്ളത്. കഥാനായകനായ ജീവൻമശായ് എന്ന നാഡീവൈദ്യന്റെ ബാല്യം മുതൽ മരണം വരെയുള്ള ജീവിതാഖ്യാനം പശ്ചാത്തലമാക്കി ജീവന്റെയും മരണത്തിന്റെയും രഹസ്യങ്ങൾ തേടുകയാണ് ആ നോവലിൽ. ഒൻപതാം ക്ലാസ്സിലെ വേനലവധിക്ക് പയ്യന്നൂർ എൽ.എൽ.എ. ലൈബ്രറിയുടെ പടിഞ്ഞാറെ അറ്റത്തെ പൊടിപിടിച്ച ഒരലമാരയിൽ നിന്ന് ഞാൻ കണ്ടെടുത്ത നിലീന എബ്രഹാം വിവർത്തനം ചെയ്ത ആ തടിച്ച പുസ്തകത്തിന്റെ പേരാണ് എന്നെ ആദ്യം ആകർഷിച്ചത്. പിന്നെ എഴുത്തുകാരന്റെയും വിവർത്തകയുടെയും പേരുകളും. താരാശങ്കർ, നിലീന എന്നീ പേരുകൾ ഇന്നും എനിക്കു ഏറെ പ്രിയപ്പെട്ടവ തന്നെ!
രണ്ട്
എൺപതുവർഷങ്ങൾ മുമ്പ് അച്ഛൻ ജഗദ്ബന്ധുമശായ് തുടങ്ങിവെച്ച 'ആരോഗ്യനികേതനം" എന്ന ചികിത്സാലയം ഏറ്റെടുക്കുന്ന ജീവൻമശായ്, ജീവിതം എന്ന പോലെത്തന്നെ മരണവും നിതാന്തസത്യമാണെന്നും വൈദ്യശാസ്ത്രം കൊണ്ട് അതിനെ വെല്ലുവിളിക്കരുതെന്നും കരുതുന്നു. നാഡീസ്പന്ദനം തൊട്ടറിഞ്ഞ് രോഗനിർണയം നടത്തുന്നതിലും ആയുസ് നിർണയിക്കുന്നതിലും വിദഗ്ദ്ധനായ ജീവൻമശായിയെ, ആധുനികകാലത്തെ ന്യൂറോളജിസ്റ്റ് എന്ന് വിളിക്കാമോ? ഒരിക്കൽ ഞാനീ ചോദ്യം ഇന്ത്യയിലെത്തന്നെ പ്രശസ്ത ന്യൂറോസർജന്മാരിലൊരാളായ ഡോ. എ. മാർത്താണ്ഡപിള്ളയോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ കോളേജ് ദിനങ്ങളിലെപ്പോഴോ ഞാൻ ആരോഗ്യനികേതനം വായിച്ചിട്ടുണ്ട്. ജീവൻ മശായിയെ എനിക്കിഷ്ടവുമാണ്. ഒരു ന്യൂറോളജിസ്റ്റിന് കൃത്യമായ ശരീരാവസ്ഥ നാഡികളുടെയും സൂക്ഷ്മമായ ഞരമ്പുകളുടേയും പ്രവർത്തനത്തിലൂടെ മനസിലാക്കാം. അതനുസരിച്ച് ചികിത്സയുമാവാം. ചികിത്സ ജീവനെ തിരിച്ചുപിടിക്കാനുള്ളതുതന്നെയാണ്. അത് ഒരിക്കലും മരണത്തോടുള്ള വെല്ലുവിളിയല്ല.""
ഗ്രാമത്തിൽ പുതുതായി വന്ന, ആധുനികവൈദ്യശാസ്ത്രത്തിന്റെ വക്താവായ യുവഭിഷഗ്വരൻ ഡോ. പ്രദ്യോതിന്റെ ഭാര്യ മഞ്ജുവിന്റെ കഠിനജ്വരത്തിന് ജീവൻമശായ് ശമനമുണ്ടാക്കുന്നുണ്ട്. അതേസമയം മഞ്ജുവിന്റെ മുതുമുത്തശ്ശിയായ മഞ്ജരിയുടെ മരണകാലം നാഡിതൊട്ടറിഞ്ഞ് പ്രഖ്യാപിക്കുകയും ചെയ്യുന്നു. മഞ്ജുവിന് ഒരു കുട്ടിയുണ്ടായിക്കണ്ടിട്ട് മരിക്കണമെന്ന മുത്തശ്ശിയുടെ ആഗ്രഹം, അവർ പൂർവകാമുകിയായിരുന്നിട്ടുപോലും, ജീവൻമശായിക്ക് അംഗീകരിക്കാനാവുന്നില്ല.
മൂന്ന്
അതെ, ശാസ്ത്രമാണ് സത്യം. കഴിഞ്ഞ വർഷം എന്റെ ഒരടുത്ത ബന്ധുവായ യുവ ടെക്കി തലച്ചോറിൽ രക്തസ്രാവം വന്ന് കുഴഞ്ഞുവീണ്, പൂന ജഹാംഗീർ ആശുപത്രിയിലെ അതിതീവ്രപരിപാലനവാർഡിൽ, ജീവിതത്തിനും മരണത്തിനുമിടയിൽ, ബോധശൂന്യനായി രണ്ടാഴ്ചയോളം കിടന്നു. നാഴികകൾക്കിപ്പുറം തിരുവനന്തപുരത്തുള്ള എനിക്കവർ അയച്ചുതന്ന സ്കാനിംഗ് റിപ്പോർട്ടുകൾ ഡോ. മാർത്താണ്ഡപിള്ളയെ ഞാൻ കൃത്യമായി കാണിച്ചുകൊണ്ടിരുന്നു. പൂനയിലെ ഡോക്ടർമാർ ബന്ധുക്കളോട് ഇനി ദൈവത്തിന്റെ കൈയിലാണെല്ലാം, പ്രാർത്ഥിച്ചോളൂ എന്നു പറഞ്ഞ അവസ്ഥയിൽ, മാർത്താണ്ഡപിള്ള സാർ ഓരോ റിപ്പോർട്ടു കാണുമ്പോഴും കൂടുതൽ പ്രതീക്ഷയോടെ സർജറിയെക്കുറിച്ച് സംസാരിച്ചു. സർജറി കഴിഞ്ഞ് റിപ്പോർട്ട് കണ്ട് അദ്ദേഹം പറഞ്ഞു: 'ഒരു മാസത്തിനകം അയാൾ പൂർവസ്ഥിതിയിലാവും..." അതുതന്നെ സംഭവിച്ചു. ഇന്ന് ഉത്സാഹപൂർവ്വം തന്റെ ജോലികളിൽ മുഴുകുന്ന ആരോഗ്യവാനായ ആ യുവാവ്, സാറിനെ കാണാനായി മാത്രം കഴിഞ്ഞ മാസം തിരുവനന്തപുരത്ത് അനന്തപുരി ഹോസ്പിറ്റലിലെത്തി. ഇനിയൊരിക്കലും ഇത്തരം പ്രശ്നങ്ങൾ വരില്ലെന്നും ഒരു ഭയവുമില്ലാതെ ലോകമെവിടെയും സധൈര്യം കറങ്ങിക്കോളൂ എന്നും ഡോക്ടർ അവന് പുഞ്ചിരിയോടെ ഉറപ്പുകൊടുക്കുമ്പോൾ, അരികെ ഞാനും ആത്മഹർഷത്തോടെ നിലകൊണ്ടു.
മറ്റൊരിക്കൽ, കുറച്ചുവർഷം മുമ്പ്, എന്റെ ടെലിവിഷൻ സ്റ്റുഡിയോയിലെ ഒരവതാരക, വളരെ സങ്കീർണ്ണമായ ഒരു ബ്രെയിൻ സർജറിക്കുശേഷം അച്ഛൻ മാർത്താണ്ഡപിള്ളസാറിന്റെ ആശുപത്രിയിലുണ്ടെന്നും ഒന്നുവിളിച്ച് കാര്യങ്ങളന്വേഷിക്കാമോ എന്നും പരിഭ്രാന്തി പൂണ്ട് ചോദിച്ചതും ഓർമ്മ വരുന്നു. ഉടനെത്തന്നെ നേരിട്ടുചെന്നന്വേഷിച്ച എന്നോട് സാർ കാര്യം തുറന്നുപറഞ്ഞു: 'വളരെ കോംപ്ലിക്കേറ്റഡാണ്. കണ്ടീഷൻ മോശമായിക്കൊണ്ടിരിക്കുന്നു..'
രണ്ടാം നാൾ, ആ അച്ഛൻ മരിച്ചപ്പോൾ പക്ഷേ മകൾക്കും ബന്ധുജനങ്ങൾക്കും അതിനെ മനഃസംയമനത്തോടെ നേരിടാൻ സാധിച്ചു. സംഗീതജ്ഞൻ ബാലഭാസ്ക്കർ കാറപകടത്തിൽപെട്ട് ആശുപത്രിയിൽ മരണത്തോട് മല്ലടിച്ചുകിടന്നപ്പോഴും ഡോക്ടർ പറഞ്ഞു: ''ഞങ്ങളാലാവുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ...""
ഞാൻ എഡിറ്റ് ചെയ്യുന്ന 'കേരള പനോരമ" മാഗസിനിലെ 'ഡോക്ടേഴ്സ് ഡയറി" എന്ന തന്റെ കോളത്തിൽ ഡോ. മാർത്താണ്ഡപിള്ള ഒരിക്കൽ എഴുതി: ''അപ്രതീക്ഷിതമായ ഒരപകടം, തലച്ചോറിലെ പെട്ടെന്നുള്ള ഒരു രക്തസ്രാവം. ഒരു ന്യൂറോ സർജൻ ജാഗരൂകനാവേണ്ട നിരവധി സന്ദർഭങ്ങൾ നിത്യവും മുന്നിലൂടെ കടന്നുപോകുന്നു. ഒരു പ്രാർത്ഥനയാണ് പെട്ടെന്ന് മനസിൽ നിറയുക. അമ്പതുശതമാനം മാത്രമേയുള്ളൂ ഡോക്ടറുടെ കൈയിൽ. ബാക്കിയമ്പതുശതമാനം രോഗിയുടെ ആരോഗ്യ-മനോനിലകളിലാണ്. എങ്കിലും എല്ലാവരുടേയും ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾ പലപ്പോഴും ഫലം കാണുന്നു.""
രോഗത്തെയും രോഗികളെയും നന്നായി തിരിച്ചറിയുന്ന ഭിഷഗ്വരനെന്ന നിലയിൽ 2011 ൽ രാജ്യം മാർത്താണ്ഡപിള്ള സാറിന് പത്മശ്രീ നൽകി ആദരിച്ചു. കഴിഞ്ഞ 20 വർഷമായി പനോരമയുടെ 'ഫാമിലി ഡോക്ടർ" ആയി വിവിധ ചാനലുകളിലൂടെ പ്രേക്ഷകരോടു സംസാരിക്കുന്ന അദ്ദേഹം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഫോർമർ നാഷണൽ പ്രസിഡന്റ് കൂടിയാണ്. പൊതുമണ്ഡലത്തിൽ എന്നും ചർച്ചകളും പരിപാടികളുമായി സജീവം. തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായിരുന്നപ്പോൾ വലിയൊരു ശിഷ്യസമ്പത്തിനുടമയായ ഡോക്ടർ, കഴിഞ്ഞ ഒരു ദശകമായി വിജയദശമി ദിവസം കേരളകൗമുദിയുടെ വിദ്യാരംഭപരിപാടികളിൽ ആചാര്യസ്ഥാനവും അലങ്കരിക്കുന്നു.
നാല്
ഒരോ വൈദ്യവിദ്യാർത്ഥിയും വായിച്ചിരിക്കേണ്ട പുസ്തകമെന്ന് ടി. പദ്മനാഭനും ലോകക്ലാസിക്കുകളിലേക്കുയർത്തി വയ്ക്കാവുന്ന, നോബൽ നേടേണ്ടിയിരുന്ന, കൃതിയെന്ന് എം. കൃഷ്ണൻ നായരും വിശേഷിപ്പിച്ച ബംഗാളി നോവലാണ് 1953 ലിറങ്ങിയ താരാശങ്കർ ബന്ദോപാദ്ധ്യായുടെ 'ആരോഗ്യനികേതനം". എന്നാൽ 1961-ൽ നിലീന എബ്രഹാം മലയാളത്തിലേക്കു കൊണ്ടുവന്ന 'ആരോഗ്യനികേതന"മോ നിലീന തന്നെയോ ഇന്ന് പലരുടെയും മനസിലില്ല. എറണാകുളം മഹാരാജാസ് കോളേജിലുണ്ടായിരുന്ന ആ ബംഗാളി അദ്ധ്യാപിക 2006-ൽ 81-ാം വയസിൽ ഈ ലോകത്തോട് വിടപറഞ്ഞു. താരാശങ്കറിനൊപ്പം ബിമൽമിത്രയുടേയും ബിഭൂതിഭൂഷണിന്റേയും കൃതികൾ മലയാളത്തിലെത്തിച്ച ആ വിവർത്തകയെ കാമ്പസിൽ സ്നേഹാദരം പിന്തുടർന്ന വിദ്യാർത്ഥികാലത്തെക്കുറിച്ചോർത്ത്, പ്രിയ എഴുത്തുകാരി ഗ്രേസി ഈയിടെ ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിൽ വേദനയോടെയും അമർഷത്തോടെയും എഴുതി: ടീച്ചറുടെ വിവർത്തനങ്ങൾ പോലും മറ്റു പലരുടേയും പേരുകളിൽ മറ്റുപ്രസാധകർ സ്വന്തമാക്കി. അവരുടെ ഒരു ഫോട്ടോയോ വിവരങ്ങളോ സാഹിത്യ അക്കാഡമിയുടെ കയ്യിൽ പോലുമില്ല....!
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |