കോട്ടയം : ഏറ്റുമാനൂരിലെ മൊബൈൽ ഷോപ്പിൽ നിന്ന് അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം സ്വദേശി പിടിയിൽ. അസം മോറിഗോൺ ജാഗിറോഡ് മോർപായക് നെല്ലിയിൽ ആഷിഖ് ഉൾ ഇസ്ലാം (18)നെയാണ് ഏറ്റുമാനൂർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അസം പൊലീസിലെ മലയാളി വനിതാ എസ്.പിയുടെ സഹായത്തോടെയാണ് ഏറ്റുമാനൂർ പൊലീസ് പ്രതിയെ അവിടെയെത്തി പിടികൂടിയത്. കഴിഞ്ഞ പന്ത്രണ്ടിനാണ് ഏറ്റുമാനൂരിലെ എസ്.എസ് മൊബൈൽ ഫോൺ ഷോപ്പിൽ മോഷണം നടന്നത്. ഷോപ്പിന്റെ പിൻഭാഗത്തെ ഭിത്തി തുരന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതി ഇത് പരാജയപ്പെട്ടതോടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറി 16 ഫോണുകൾ കവരുകയായിരുന്നു. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിനും പരിസരത്തുമുള്ള മുപ്പതോളം സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ലോക്ക് ഡൗൺ സമയത്തും മുൻപുമായി ഏറ്റുമാനൂരിലെത്തിയിരുന്ന പതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളുടെ പേരും ചിത്രവും വിവരവുമടക്കം ശേഖരിച്ചിരുന്നു. ഇയാൾ നാട്ടിലേയ്ക്കു മടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രത്യേകസംഘം അസമിലേക്ക് തിരിച്ചത്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനസുരണം, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, ഏറ്റുമാനൂർ എസ്.എച്ച്.ഒ സി.ആർ രാജേഷ് കുമാർ, ഗ്രേഡ് എസ്.ഐ വി.എസ് ഷീബുക്കുട്ടൻ, സി.പി.ഒമാരായ സാബു പി.ജെ, ഡെന്നീസ് സി ജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഫോണുകളും പിടിച്ചെടുത്തു. ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളിലും ഐസ് ലോറിയിൽ ജോലി ചെയ്യുകയായിരുന്നു പ്രതി. ലോക്ക് ഡൗൺ സമയത്ത് തിരികെ നാട്ടിലേക്ക് പോയ ഇയാൾ രണ്ടാഴ്ച മുൻപ് ജോലി തേടി പെരുമ്പാവൂരിലെത്തുകയായിരുന്നു. ജോലിയൊന്നും ലഭിക്കാതെ വന്നതോടെ ഏറ്റുമാനൂരിൽ എത്തി മോഷണം നടത്തി തിരികെ മടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |