വൈക്കം : നെല്ലിമരച്ചുവട്ടിൽ ഇപ്പോൾ കൂട്ടായ്മകളില്ല. പക്ഷെ നിറയെ നെല്ലിക്കയുമായി നാട്ടുകാരെ ആകർഷിക്കുകയാണ്
സത്യാഗ്രഹ സ്മാരക മന്ദിരത്തിന് മുന്നിലെ നെല്ലിമരം. കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്താണ് സത്യാഗ്രഹ സ്മാരകത്തിലെ നെല്ലിമരം ജനശ്രദ്ധയാകർഷിച്ചത്. കൗൺസിലിന്റെ ആദ്യ ടേമിൽ എൻ.അനിൽബിശ്വാസ് ചെയർമാനായിരുന്നപ്പോൾ ആരംഭിച്ച വൈക്കം ടൂറിസം ഫെസ്റ്റ് ആദ്യ രണ്ട് വർഷവും അരങ്ങേറിയത് ഈ നെല്ലിമരത്തിന്റെ ചുവട്ടിലായിരുന്നു. സാഹിത്യ സദസുകളടക്കം മറ്റ് പല പരിപാടികൾക്കും അക്കാലത്ത് നെല്ലിമരച്ചുവട് വേദിയായി. പിന്നീട് നഗരസഭ ഭരണ നേതൃത്വം മാറിയപ്പോൾ ടൂറിസം ഫെസ്റ്റ് കായലോര ബീച്ചിലേക്ക് മാറ്റി. തുടർന്നങ്ങോട്ട് നെല്ലിമരച്ചുവട്ടിലെ കൂട്ടായ്മകളും ഇല്ലാതായി. ശിഖരങ്ങളിൽ കുല നിറഞ്ഞ നെല്ലിക്കായുടെ സാന്നിദ്ധ്യം സ്മാരകത്തിലെ ഹാളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് കാഴ്ചയുടെ വിരുന്നാണ്. പൊതു വിപണിയിൽ വരുന്ന നെല്ലിക്കയേക്കാൾ ഗുണമേന്മ ഉണ്ടെന്നാണ് രുചിയറിഞ്ഞവരുടെ വിലയിരുത്തൽ. ഓരോ കാലത്തും പക്കം തെറ്റാതെ നെല്ലിമരം പൂക്കുന്നതും ശിഖരങ്ങളിൽ കായ് നിറയുന്നതും പതിവ് കാഴ്ചയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |