മഞ്ഞ കാർഡ് 507
പിങ്ക് കാർഡ് 11,359
കോഴിക്കോട്: ജില്ലയിൽ 11,866 കുടുംബങ്ങൾക്കു കൂടി മുൻഗണനാ റേഷൻ കാർഡാവും. ഒക്ടോബർ 15നുള്ളിൽ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി ഇവ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. അനർഹമായി കൈവശം വെച്ചവർ മുൻഗണനാ കാർഡുകൾ സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറ്റിയതോടെ വന്ന ഒഴിവിൽ 507 മഞ്ഞ കാർഡുകളും 11,359 പിങ്ക് കാർഡുകളുമാണ് പുതുതായി അനുവദിച്ചത്.
നിയമനടപടികൾ ഒഴിവാക്കാൻ അനർഹർ സ്വമേധയാ തിരിച്ചേല്പിക്കണമെന്ന സർക്കാരിന്റെ അഭ്യർത്ഥനയ്ക്ക് മികച്ച പ്രതികരണമായിരുന്നു ജില്ലയിൽ. മഞ്ഞ, പിങ്ക്, നീല വിഭാഗങ്ങളിലായി മൊത്തം 12,271 കാർഡുകൾ ഇതുവരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസമാായി സൗജന്യ ഭക്ഷ്യകിറ്റ് ഉൾപ്പെടെ റേഷൻ സാധനങ്ങൾ വാങ്ങാത്ത മുൻഗണനക്കാരെ കണ്ടെത്തി അവരുടെ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാൻ മുൻകൂർ നോട്ടീസ് നൽകി വരികയുമാണ്.
മുൻഗണനാ വിഭാഗത്തിലേക്ക് കാർഡ് മാറ്റാൻ ഇപ്പോഴും നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ട്. ഈ കാർഡുകളുടെ പരമാവധി എണ്ണം കേന്ദ്ര സർക്കാർ നിജപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ ഒഴിവു വരുന്ന മുറയ്ക്ക് മാത്രമേ ഈ അപേക്ഷകൾ പരിഗണിക്കാനാവൂ.
മുൻഗണന കാർഡിന്
അർഹതിയില്ലാത്തവർ
1. 1,000 ചതുരശ്രഅടിയിലധികം വിസ്തീർണമുള്ള വീടുള്ളവർ
2. സ്വന്തമായി നാലുചക്ര വാഹനമുള്ളവർ
3. ഒരു ഏക്കറിലധികം ഭൂമിയുള്ളവർ
4. കുടുംബ മാസവരുമാനം 25,000 രൂപയിൽ കൂടുതലുള്ളവർ
5. സർക്കാർ,പൊതുമേഖല ബാങ്ക്, സഹകരണ ജീവനക്കാർ, സർവീസ് പെൻഷൻകാർ
അനർഹരെ കുറിച്ച്
വിവരം നൽകാം
യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ച് മുൻഗണനാ കാർഡ് കൈവശപ്പെടുത്തിയവർക്കെതിരെ, അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കമ്പോളവില ഈടാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാനടപടിയുണ്ടാവും. അന്യായമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചു വരുന്നവരെക്കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് ഫോണിൽ വിളിച്ചോ (94959 98223) അതല്ലെങ്കിൽ വാട്‌സ് ആപ്പ് വഴി മെസ്സേജ് അയച്ചോ അറിയിക്കാം. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അനർഹരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |