തൃക്കരിപ്പൂർ: വലിയപറമ്പ് പഞ്ചായത്തിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമായി രണ്ടു റോഡു പാലങ്ങൾക്കുള്ള ഇൻവെസ്റ്റിഗേഷൻ നടപടികൾ ആരംഭിച്ചു. മാടക്കാലിലെ തകർന്ന തൂക്കുപാലത്തിന് പകരവും, നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച പടന്ന പഞ്ചായത്തിലെ തെക്കെ കാടിൽ നിന്ന് പടന്നകടപ്പുറത്തേക്കുള്ള തൂക്കുപാലത്തിന് പകരവുമാണിത്.
പദ്ധതിയുടെ 15 ലക്ഷം രൂപ വീതമുള്ള ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് പൂർത്തീകരിച്ചു. എറണാകുളം ആസ്ഥാനമായുള്ള എ.എ. ആൻഡ് എസ് എന്ന കമ്പനിയാണ് മാടക്കാലിലെ ഇൻവെസ്റ്റിഗേഷൻ ഏറ്റെടുത്തിരിക്കുന്നത്. പടന്നയിലെ കരാർ ജി എസ്. ഇൻഫ്രറസ്ട്രക്ച്ചർ എന്ന സ്ഥാപനത്തിനാണ്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തു തന്നെ ഈ രണ്ടു പദ്ധതികളും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ തീരുമാനമെടുത്തിരുന്നു. നിർദ്ദിഷ്ട തീരദേശ ഹൈെവെയുടെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ടു പദ്ധതികൾക്കും അനുമതി ലഭിച്ചത്.
ഇതോടൊപ്പം ഡിസൈൻ, ഡി.പി.ആർ എന്നിവ പൂർത്തിയാക്കിയ വെസ്റ്റ് എളേരിയിലെ ഭീമനടി - കാലിക്കടവ് പാലം പദ്ധതിയും നടപ്പിലാക്കാൻ അനുമതി ലഭ്യമായിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ നടപടിക്ക് തുടക്കമിട്ട്
പദ്ധതി പ്രദേശമായ മാടക്കാലിൽ എം.രാജഗോപാലൻ എം.എൽ.എ., വലിയ പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ, വൈ.പ്രസിഡന്റ് പി.ശ്യാമള,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിൽകുമാർ, പി.ഡബ്ലൂ. ഡി. ( ബ്രിഡ്ജസ് ) അസി.എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ്, അസി.എൻജിനീയർ സഹജൻ, അബ്ദുൾ സലാം, സി.നാരായണൻ , കെ.പി. ബാലൻ, ടി.പി.കുഞ്ഞബ്ദുളള കരാർ കമ്പനി പ്രതിനിധികളായ സന്തോഷ് കുമാർ , ജീൻ ജോർജ് , ജോളി മാത്യു തുടങ്ങിയവർ സന്ദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |