തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിംഗ് കോളേജുകളിലെ 961 അദ്ധ്യാപകർ അയോഗ്യരാണെന്ന് സർക്കാരിനും സാങ്കേതിക സർവകലാശാലയ്ക്കും സി.എ.ജി റിപ്പോർട്ട് നൽകി. എയ്ഡഡ്, സർക്കാർ കോളേജുകളിലും ഇത്തരക്കാർ ഉണ്ട്. കൂടുതലും സ്വാശ്രയ കോളേജുകളിലാണ്. അദ്ധ്യാപകരുടെ യോഗ്യത അറിയിക്കാൻ സാങ്കേതിക സർവകലാശാലാ രജിസ്ട്രാർ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) ചട്ടങ്ങൾ പാലിക്കാതെ, യോഗ്യതകളിൽ ഇളവ് വരുത്തി നിയമനവും സ്ഥാനക്കയറ്റവും നേടിയെന്നാണ് കണ്ടെത്തൽ. എ.ഐ.സി.ടി.ഇയുടെയും യു.ജി.സിയുടെയും ചട്ടങ്ങളിൽ ഇളവ് നൽകാനോ മാറ്റം വരുത്താനോ സർക്കാരിന് അധികാരമില്ല. എന്നിട്ടും അദ്ധ്യാപക സംഘടനകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി യോഗ്യതകളിൽ ഇളവ് വരുത്തി പ്രൊമോഷൻ നേടിയെടുത്തു. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ തസ്തികകളുടെ യോഗ്യതയിലാണ് സർക്കാർ ഇളവ് അനുവദിച്ചത്. സംസ്ഥാന സർക്കാരുകൾക്ക് ഇളവ് അനുവദിക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എൻജി.കോളേജുകൾ- 140
യോഗ്യതയില്ലാത്തവർ
സർക്കാർ കോളേജിൽ - 93
എയ്ഡഡ് കോളേജിൽ - 49
സർക്കാർ സ്വാശ്രയത്തിൽ- 69
സ്വകാര്യ സ്വാശ്രയത്തിൽ- 750
പ്രധാന ന്യൂനത
ഗവേഷണ ബിരുദമില്ല
സർവകലാശാലയുടെ വീഴ്ച
അദ്ധ്യാപകരുടെ യോഗ്യതയിൽ വ്യക്തത വരുത്തേണ്ടത് സർവകലാശാലയാണെങ്കിലും ഇത് ചെയ്യാറില്ല.
യോഗ്യതയില്ലാത്തവരെ പരീക്ഷപേപ്പർ മൂല്യനിർണയത്തിന് നിയോഗിക്കുന്നു.
മൂല്യനിർണയം തകിടം മറിയുന്നു
യോഗ്യതയില്ലാത്തവർ മൂല്യനിർണയം നടത്തുമ്പോൾ പിഴവ് സംഭവിക്കുന്നു.അടുത്തിടെ ബിടെക്ക് പരീക്ഷയിൽ ലഭിച്ച 24മാർക്ക് പുന:പരിശോധനയിൽ 17 ആയി. 22 ലഭിച്ചത് 10 ആയി. റിവ്യൂ കമ്മിറ്റി പരിശോധിച്ചപ്പോൾ 17 മാർക്ക് 76 ആയി. 10 മാർക്ക് 46 ആയി.
അഫിലിയേഷൻ പുതുക്കില്ല
സ്വാശ്രയ കോളേജുകളിൽ നിശ്ചിത യോഗ്യതയില്ലാത്ത നിരവധി അദ്ധ്യാപകരുണ്ട്. അയോഗ്യരായ അദ്ധ്യാപകരെ കണ്ടെത്താൻ സിൻഡിക്കേറ്റ് നടപടിയെടുക്കും. കോളേജുകളുടെ അഫിലിയേഷൻ പുതുക്കാനുള്ള അപേക്ഷയ്ക്കൊപ്പം അദ്ധ്യാപകരുടെ യോഗ്യതകളടക്കമുള്ള വിവരങ്ങൾ നൽകണം. നിശ്ചിത യോഗ്യതയില്ലാത്ത അദ്ധ്യാപകരുണ്ടെങ്കിൽ അഫിലിയേഷൻ പുതുക്കില്ല.
'അദ്ധ്യാപകരുടെ യോഗ്യതകൾ പരിശോധിക്കേണ്ടത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറാണ്. സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ ഡയറക്ടറേയും കോളേജ് പ്രിൻസിപ്പൽമാരെയും അറിയിച്ചു. അദ്ധ്യാപകരുടെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തിയത് തെറ്റാണോയെന്ന് പരിശോധിക്കും. സി.എ.ജി റിപ്പോർട്ടിൽ പറയുന്ന എണ്ണത്തിൽ പിശകുകളുണ്ട്. മിക്കവരും വിരമിച്ചവരാണെന്നാണ് വിവരം".
- ഡോ. എ. പ്രവീൺ, രജിസ്ട്രാർ, സാങ്കേതിക സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |