തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടാത്തവരുടെ പേരുനൽകാൻ ബന്ധുക്കൾക്ക് ഈ മാസം 10 മുതൽ ഓൺലൈനിലൂടെ അപേക്ഷിക്കാം. മരിച്ചവരുടെ പേരുവിവരം https://covid19.kerala.gov.in/deathinfo/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതിൽ ഉൾപ്പെടാത്തവരുടെ ബന്ധുക്കളാണ് പുതുതായി അപേക്ഷിക്കേണ്ടത്. ജില്ലകളിൽ രൂപീകരിക്കുന്ന കൊവിഡ് മരണ നിർണയസമിതി (സി.ഡി.എ.സി) അപേക്ഷ പരിശോധിക്കും. തുടർന്ന് സംസ്ഥാന ചീഫ് രജിസ്ട്രാർ, ജനന മരണ രജിസ്ട്രാർ എന്നിവരെ അറിയിക്കും. അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കുന്ന പ്രകാരം മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന മരണ രജിസ്‌ട്രേഷൻ നമ്പർ അപേക്ഷകർ ഓൺലൈനായി നൽകണം.
പട്ടികയിൽ ഉൾപ്പെടുകയും ഇതിനകം മരണ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തവർക്ക് തിരുത്തൽ വരുത്താനും പുതിയ സംവിധാനത്തിലൂടെ കഴിയും. സംസ്ഥാന മെഡിക്കൽ ബോർഡ്, ജില്ലാ സമിതികൾക്ക് ഇതുസംബന്ധിച്ച് പരിശീലനം നൽകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നിർണയ സമിതി
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ മെഡിക്കൽ ഓഫീസർ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ/ ജില്ലാ സർവൈലൻസ് മെഡിക്കൽ ഓഫീസർ (കൊവിഡ്), ജില്ലയിലെ ഒരു മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി (മെഡി. കോളേജ് ഇല്ലെങ്കിൽ ഡി.എസ്.ഒ- നോൺ കൊവിഡ് ), സാംക്രമിക രോഗങ്ങളുടെ തലവനോ പൊതുജനാരോഗ്യ വിദഗ്ദ്ധനോ ഉൾപ്പെട്ട വിഷയ വിദഗ്ദ്ധൻ.
''
മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കൊവിഡ് മരണ സർട്ടിഫിക്കറ്റ് ലഭിക്കത്തക്ക വിധമാണ് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത്. അർഹരായ എല്ലാവർക്കും പ്രയോജനം ലഭ്യമാകും.
- വീണാ ജോർജ്, ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |