SignIn
Kerala Kaumudi Online
Saturday, 20 April 2024 9.01 AM IST

പ്രതിഷേധക്കനൽ അടങ്ങാതെ നഗരസഭ

nagarasabha

തിരുവനന്തപുരം: സോണൽ ഓഫീസുകളിൽ നടന്ന നികുതിപ്പണം വെട്ടിപ്പിനെതിരെ നഗരസഭയിൽ ബി.ജെ.പി കൗൺസിലർമാർ ആരംഭിച്ച സമരം ഇന്നലെയും തുടർന്നു. നേമം സോണലിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത വനിതാ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യണമെന്നതുൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി കൗൺസിൽ ഹാളിൽ രാപകൽ സത്യഗ്രഹം നടത്തുന്നത്. സമരത്തിന് പിന്തുണയുമായി ഇന്നലെ വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന് അറിയിച്ച ബി.ജെ.പി നേതാക്കൾ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഡി.ജി.പിക്ക് പരാതിയും നൽകി.

ബി.ജെ.പി വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൗൺസിലർമാരുടെ സത്യഗ്രത്തിന് അഭിവാദ്യമർപ്പിച്ച് മാർച്ച് നടത്തി. മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇതോടെയാണ് ഉന്തുംതള്ളുമുണ്ടായത്. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. വി.ടി. രമ മാർച്ച് ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ജയ രാജീവ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ തിരുമല അനിൽ, ശ്രീകല, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.സന്ധ്യ ശ്രീകുമാർ, സ്വപ്ന സുദർശനൻ, ജയശ്രീ ഗോപാലകൃഷ്ണൻ, സെക്രട്ടറിമാരായ രശ്മി സുരേഷ്, ഹിമ സിജി തുടങ്ങിയവർ പങ്കെടുത്തു.

സമാധാനത്തിന് യു.ഡി.എഫ് സമരം

നഗരസഭയിൽ നടക്കുന്ന ബി.ജെ.പി-സി.പി.എം തമ്മിലടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ സമാധാന സത്യഗ്രഹം നടത്തി. മുൻ എം.എൽ.എ വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. പി.കെ. വേണുഗോപാൽ, ജില്ലാ കൺവീനർ ബീമാപ്പള്ളി റഷീദ്, ആർ.എസ്.പി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ, കൗൺസിലർമാരായ ജോൺസൺ ജോസഫ്, മേരി പുഷ്പം, ആക്കുളം സുരേഷ്, പി. ശ്യാംകുമാർ, മിലാനി പെരേര, സതികുമാരി, സി. ഓമന, വനജ രാജേന്ദ്രബാബു, സെറാഫിൻ ഫ്രഡി, കേരള കോൺഗ്രസ്‌ നേതാവ് കരുമം സുന്ദരേശൻ നായർ, പാളയം ഉദയകുമാർ, ആർ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

കേസെടുത്തു

കഴിഞ്ഞ ദിവസം കൗൺസിലിനിടെ ബി.ജെ.പി കൗൺസിലർ വി.ജി. ഗിരികുമാർ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. സംഭവത്തിൽ ഇന്നലെ ഗിരികുമാറിനെ മേയർ സസ്‌പെൻഡ് ചെയ്തതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

സംരക്ഷണമേകാൻ പൊലീസും കൗൺസിലർമാരും

പ്രതിപക്ഷത്തിന്റെ സമരം ശക്തമാകുന്ന സാഹചര്യത്തിൽ നഗരസഭയിൽ വൻ പൊലീസ് സന്നാഹമാണ് സുരക്ഷയ്ക്കുള്ളത്. ഇന്നലെ മേയറുടെ ഓഫീസിന് മുന്നിലും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. മേയർക്ക് കൂട്ടായി ഇന്നലെ ഇടത് കൗൺസിലർമാരും മേയറുടെ ഓഫീസിനകത്തും പുറത്തുമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, NAGARASABHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.