ചേർത്തല: മുൻ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താൻ നേരിട്ടാണെന്നും അനിതാ പുല്ലയിലാണ് പരിചയപ്പെടുത്തിയതെന്നും പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ. മ്യൂസിയത്തിലെ തെളിവെടുപ്പിനിടെയാണ് മോൻസൺ ഇക്കാര്യം വെളിപ്പെടുത്തിയത്. എസ് പി സുജിത്ദാസിന്റെ കല്ല്യാണത്തിന്റെ തലേദിവസമാണ് ബെഹ്‌റയെ ക്ഷണിച്ചതെന്നും മ്യൂസിയത്തിലേക്ക് വന്നപ്പോൾ അദ്ദേഹം മനോജ് എബ്രഹാമിനേയും കൂടെ കൂട്ടിയതാണെന്നും ഇരുവരേയും വഞ്ചിക്കാൻ തനിക്ക് ഉദ്ദേശമില്ലായിരുന്നെന്നും മോൻസൺ പറഞ്ഞു.
ഇരുവരും മ്യൂസിയത്തിൽ വന്ന ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ ഇട്ടത് താനല്ലെന്നും തന്റെ ഡ്രൈവർ അജിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും മോൻസൺ പറഞ്ഞു. ആവശ്യമെങ്കിൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസിന് പരിശോധിക്കാമെന്നും മോൻസൺ വ്യക്തമാക്കി.
മോൻസണിന് ശില്പങ്ങൾ നിർമിച്ചു നൽകിയ ശില്പി സുരേഷിനോടൊപ്പമായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ്. താൻ നിർമിച്ച ശില്പങ്ങൾ സുരേഷ് പൊലീസിന് കാണിച്ചുകൊടുത്തു. അതിൽ വിഷ്ണുവിന്റെ വിശ്വരൂപം അഞ്ച് വർഷം കൊണ്ടാണ് താൻ പൂർത്തിയാക്കിയതെന്നും മോൻസൺ പറ്റിച്ചില്ലായിരുന്നെങ്കിൽ ഓൺലൈൻ വഴി വില്പന നടത്തുമായിരുന്നെന്നും സുരേഷ് പറഞ്ഞു. കുമ്പിൾ തടിയിൽ നിർമിച്ച ശില്പം സുരേഷിന്റെ പക്കൽ നിന്നും വാങ്ങിയ ശേഷം മോൻസൺ പെയിന്റടിച്ച് മിനുക്കുകയായിരുന്നു. സുരേഷിന് താൻ പണം കൊടുക്കാനുണ്ടെന്ന് മോൻസണും സമ്മതിച്ചു.
അതേസമയം മോൻസണിന്റെ പുരാവസ്തുക്കളുടെ വിശദീകരണങ്ങൾ തമാശമട്ടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ കേട്ടുനിന്നത്. കളിയും ചിരിയുമായിട്ടായിരുന്നു മോൻസണിന്റെ മ്യൂസിയത്തിലെ തെളിവെടുപ്പ്. തട്ടിപ്പ് പുരാവസ്തുക്കളെ കൂടാതെ ശരിക്കുമുള്ള പുരാവസ്തുക്കളും തന്റെ ശേഖരത്തിലുണ്ടെന്ന് മോൻസൺ സൂചിപ്പിച്ചത് ഉദ്യോഗസ്ഥരുടെ ഇടയിൽ ചിരി പടർത്തി.
മോൻസണിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ബാങ്കിന്റെ വ്യാജരേഖകളടക്കം ഉണ്ടാക്കാൻ സഹായിച്ചതാരെന്നാണ് അന്വേഷിക്കുന്നത്. മോൻസന്‍റെ വീട്ടിലെ പുരാവസ്തുക്കളുടെ ശാസ്ത്രീയ പരിശോധന ആർക്കിയോളജി ഉദ്യോഗസ്ഥർ ഇന്നും തുടരും. പുരാവസ്തുക്കൾ ആർക്കും ഇതേവരെ വിറ്റിട്ടില്ലെന്ന മോൻസണിന്റെ മൊഴി അന്വേഷണസംഘം കാര്യമായെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |