തിരുവനന്തപുരം: ജയ്ഹിന്ദിന്റെ ചെയർമാൻ സ്ഥാനം രമേശ് ചെന്നിത്തല രാജിവച്ചു. ഇതിനു പുറമേ കെ പി സി സിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിട്ട്യൂട്ട് ചെയർമാൻ സ്ഥാനവും കെ കരുണാകരൻ ഫൗണ്ടെഷൻ ചെയർമാൻ സ്ഥാനവും ചെന്നിത്തല ഒഴിഞ്ഞു. കഴിഞ്ഞ മേയ് 24നാണ് രാജിവച്ചത്. കെ പി സി സി അദ്ധ്യക്ഷനാണ് ഈ സ്ഥാനങ്ങൾ വഹിക്കേണ്ടതെന്ന് ചെന്നിത്തല അറിയിച്ചു. മുൻ അദ്ധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഈ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതിനാലാണ് താൻ അന്ന് ഈ സ്ഥാനങ്ങളിൽ തുടർന്നത്. ഇപ്പോൾ പുതിയ അദ്ധ്യക്ഷനെത്തിയതിനാലാണ് സ്ഥാനങ്ങളിൽ നിന്നും രാജി വയ്ക്കുന്നതെന്നും ചെന്നിത്തല അറിയിച്ചു. എന്നാൽ ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കെ പി സി സി നേതൃത്വം അറിയിച്ചു.
അതേസമയം കെ പി സി സിക്കു കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും സ്വകാര്യ ഏജൻസിയെ കൊണ്ട് ഓഡിറ്റ് നടത്താൻ നേതൃത്വം തീരുമാനിച്ചു. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും പരിശോധിക്കാനാണ് കെ പി സി സി നേതൃത്വം നിർദേശം നൽകിയിട്ടുള്ളത്. ജയ് ഹിന്ദ് ടി വി, വീക്ഷണം ദിനപത്രം, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, പ്രിയദർശിനി പബ്ലിക്കേഷൻസ് അടക്കമുള്ള സ്ഥാപനങ്ങൾക്ക് കോടികളുടെ ബാധ്യതയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |