തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി സി പി നായർ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 81 വയസായിരുന്നു. 1962 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഭരണപരിഷ്കാര കമ്മിഷൻ അംഗവുമായിരുന്നു.ഭരണതന്ത്രജ്ഞൻ എന്നതിനൊപ്പം അറിയപ്പെടുന്ന സാഹിത്യകാരൻ കൂടിയായിരുന്നു അദ്ദേഹം.
പ്രശസ്ത സാഹിത്യകാരൻ എൻ.പി. ചെല്ലപ്പൻ നായരുടെ പുത്രനാണ്. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബി എ (ഓണേഴ്സ്) നേടിയ അദ്ദേഹം കുറച്ചുകാലം കോളേജ് അദ്ധ്യാപകനായി ജോലിനോക്കിയശേഷമാണ് സിവിൽ സർവീസിലെത്തിയത്. കോഴഞ്ചേരി സെന്റ്തോമസ്, തലശ്ശേരി ബ്രണ്ണൻ, തിരുവനന്തപുരം ഗവ ആർട്സ് കോളജ് എന്നിവിടങ്ങളിലാണ് അദ്ധ്യാപകനായി ജോലിനോക്കിയത്.
ഒറ്റപ്പാലം സബ്കളക്ടർ,തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ,തൊഴിൽ സെക്രട്ടറി, റവന്യൂബോർഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.1982 – 87ൽ കെ കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു.1998 ഏപ്രിലിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. കെ ഇ ആർ പരിഷ്ക്കരണം തുടങ്ങി ഭരണപരിഷ്ക്കാര മേഖലകളിൽ നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.
ഇരുകാലിമൂട്ടകൾ , കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ , പുഞ്ചിരി പൊട്ടിച്ചിരി , ലങ്കയിൽ ഒരു മാരുതി , ചിരി ദീർഘായുസിന് തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.
ഭാര്യ: സരസ്വതി. മക്കൾ: ഹരിശങ്കർ, ഗായത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |