ന്യൂഡൽഹി: റോഡ് ഉപരോധിച്ച് സമരം ചെയ്യുന്ന കർഷകർക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. അതിർത്തികളിൽ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്ന കർഷർ ഡൽഹിയെ ശ്വാസം മുട്ടിക്കുകയാണെന്നാണ് കോടതി പറഞ്ഞത്. ഈ രീതിയിൽ അനിശ്ചിതകാലം സമരം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജന്തർമന്തറിൽ പ്രതിഷേധിക്കാൻ അനുമതി തേടി കർഷകർ നൽകിയ ഹർജി പരിഗണിക്കവെയാണ് വിമർശനമുണ്ടായത്. കേസിൽ തിങ്കളാഴ്ച്ച വീണ്ടും വാദം കേൾക്കും.നേരത്തെ ഷെഹീൻ ബാഗ് സമരത്തിൽ റോഡ് പൂർണമായി ഉപരോധിച്ചുള്ള സമരം അനുവദിക്കാനാകില്ലെന്നും മൂൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ സമരം നടത്താനാകൂവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇന്നലെ, കർഷകരുടെ റോഡ് ഉപരോധത്തിനെതിരെ നോയിഡ സ്വദേശി നൽകിയ ഹർജി പരിഗണിക്കവെ വിഷയത്തിൽ നിയമപരമായ ഇടപെടൽ വഴിയോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹാരം കാണണമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിനൊപ്പം പ്രശ്നത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണമെന്ന് കേന്ദ്രസർക്കാരിനോടും, യുപി, ഹരിയാന സർക്കാരുകളോടും കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |