മുതുകുളത്തിന്റെ പേരും പെരുമയും കേരളം മുഴുവൻ വ്യാപിപ്പിച്ച ഒരു വനിതാരത്നം നമുക്കുണ്ടായിരുന്നു. മുതുകുളം പാർവതി അമ്മ എന്ന പേരിലറിയപ്പെട്ട ഒരു വലിയ കവയത്രി...!
മുതുകുളം വളരെ ഗ്രാമീണ ഭംഗിയുള്ള ഒരു ചെറിയ നാട്ടുമ്പുറമാണ്. തോടും കുളങ്ങളും നെൽപ്പാടങ്ങളും വയൽ വരമ്പുകളും തെങ്ങോലകൾ തണൽ വിരിക്കുന്ന തെങ്ങിൻതോപ്പുകളുമൊക്കെയുള്ള ഗ്രാമപ്രദേശം! മുതുകുളത്തിന്റെ പേരും പെരുമയും കേരളം മുഴുവൻ വ്യാപിപ്പിച്ച ഒരു വനിതാരത്നം നമുക്കുണ്ടായിരുന്നു. മുതുകുളം പാർവതി അമ്മ എന്ന പേരിലറിയപ്പെട്ട ഒരു വലിയ കവയത്രി...! പക്ഷേ ആ ബഹുമുഖ പ്രതിഭയെക്കുറിച്ചു പലർക്കും അറിയില്ല, അതോ മനഃപൂർവ്വം മറക്കുന്നതോ എന്നറിയില്ല. തീണ്ടലും തൊടീലും ഒക്കെ നിലനിന്നിരുന്ന ആ പഴയ കാലത്ത് മലയാള സാഹിത്യകാരൻമാരോടൊപ്പം ഒന്നാം നിരയിലേക്ക് ഉയർന്നുവന്ന വ്യക്തിയായിരുന്നു മുതുകുളം പാർവതി അമ്മ. കവിത്രയങ്ങൾ (ആശാൻ, ഉള്ളൂർ, വള്ളത്തോൾ) തിളങ്ങി നിന്നിരുന്ന കാലത്ത് ജീവിച്ചിരുന്ന അന്നത്തെ പ്രമുഖരായ വ്യക്തികളിൽ ഒരാളായിരുന്നു ആ മഹതി.
വനിതാ വിമോചന പ്രസ്ഥാനങ്ങളും പെണ്ണെഴുത്തും കേരളത്തിൽ ചർച്ചയാകുന്നതിന് മുമ്പ് തന്നെ സാഹിത്യ, സാമൂഹിക സാംസ്കാരിക മേഖലകളിൽ സ്ത്രീയുടെ ശക്തി തെളിയിച്ച വ്യക്തിയായിരുന്നു അവർ. കവിതയും രാഷ്ട്രീയവും സാമൂഹിക പ്രശ്നങ്ങളും ഒരുപോലെ വിജയകരമായി കൈകാര്യം ചെയ്യാൻ പാർവതി അമ്മയെപ്പോലെ മറ്റാർക്കും കഴിഞ്ഞിരുന്നില്ല.
തട്ടയ്ക്കാട്ടുശേരിയിൽ രാമപ്പണിയ്ക്കരുടേയും വെളുമ്പിയമ്മയുടേയും നാല് മക്കളിൽ ഒരാളായി 1904 ജനുവരി 26ന് മുതുകുളത്തായിരുന്നു പാർവതി അമ്മ ജനിച്ചത്. ചെറുപ്പം മുതൽ സാഹിത്യാഭിരുചി പ്രകടിപ്പിച്ചിരുന്ന പാർവതി അമ്മ പന്ത്രണ്ടാമത്തെ വയസുമുതൽ കവിത എഴുതി തുടങ്ങിരുന്നു. പഠിക്കുന്നകാലത്തു തന്നെ കവിതാ മത്സരങ്ങളിൽ പങ്കെടുക്കുകയും അതിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. പദ്യത്തിൽ എന്ന പോലെ ഗദ്യത്തിലും നല്ല പരിജ്ഞാനം അവർക്കുണ്ടായിരുന്നു. കവിതയെ കൂടാതെ നാടകങ്ങളും ജീവചരിത്ര ഗ്രന്ഥങ്ങളും എഴുതിയിട്ടുള്ള അവർ ഒരു നല്ല പ്രഭാഷക കൂടി ആയിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ മുതൽ പ്രസംഗത്തിലുള്ള മിടുക്ക് പാർവതി അമ്മ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. സ്കൂളിലെ ബാല സമാജങ്ങളിൽ അന്ന് സംഘടിപ്പിച്ചിരുന്ന പ്രസംഗവേദികളിൽ വച്ച് അദ്ധ്യാപകർ തന്നെയാണ് ഈ കഴിവ് മനസിലാക്കിയത്.
അക്കാലത്ത് നടന്ന ഒരു പ്രസംഗമത്സരം അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായിരുന്നു. അന്ന് തിരു കൊച്ചി ഭാഗത്തു നിന്നും നിരവധിപേർ പങ്കെടുത്ത ഒരു വലിയ മത്സരമായിരുന്നു എസ്.എൻ.ഡി. പി എരമല്ലൂർ സമ്മേളനത്തിലെ പ്രസംഗമത്സരം! നിറഞ്ഞ സദസിൽ വളരെയധികം മത്സരാർത്ഥികൾ പങ്കെടുത്ത അതിൽ ഒന്നാം സമ്മാനം കിട്ടിയത് പാർവതി അമ്മക്കായിരുന്നു. അതിന്റെ വിധികർത്താക്കളിൽ ഒരാൾ മഹാകവി കുമാരനാശാനായിരുന്നു. ആ മത്സരത്തിൽ കിട്ടിയ ഒന്നാം സമ്മാനം തന്നെയായിരുന്നു കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി വേദികളിൽ പ്രമുഖ വ്യക്തികൾക്കുമൊപ്പം പ്രസംഗിക്കാൻ അവർക്ക് ആത്മവിശ്വാസം പകർന്നതും. സാഹിത്യപരിഷത്ത്, സഹോദര സമാജം, എസ്.എൻ.ഡി.പി.യോഗം തുടങ്ങിയ സംഘടനകൾ നടത്തിയ കവിതാ മത്സരങ്ങളിൽ സ്വർണമെഡലും പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. തങ്ങളെ ആവേശം കൊള്ളിച്ച പ്രസംഗത്തിന്റെ പേരിൽ,വടക്കേ മലബാറിലെ അഞ്ചരക്കണ്ടിയിലെ ജനങ്ങൾ പണക്കിഴി നൽകിയാണ് അവരെ ആദരിച്ചത്.
തന്റെ പതിനെട്ടാമത്തെ വയസു മുതൽ പാർവതി അമ്മ തുടങ്ങിയതാണ് ഈ പ്രസംഗ പരമ്പര. കേരളത്തിൽ അവർ പ്രസംഗിക്കാത്ത സ്ഥലങ്ങൾ ചുരുക്കമാണ്. സഹോദരൻ അയ്യപ്പൻ, സ്വാമി ആര്യഭടൻ, മന്നത്തുപത്മനാഭൻ, കെ.പി. കേശവമേനോൻ, പ്രൊഫ. എൻ. ഗോപാലപിള്ള, മഹാകവി ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ അന്നത്തെ മുൻനിര പ്രഭാഷകരോടൊപ്പം പല വേദികളും പങ്കിടാൻ അവർക്കു അവസരം കിട്ടിയിട്ടുണ്ട്.
എഴുതുമ്പോൾ മാത്രമല്ല,പ്രസംഗിക്കുമ്പോഴും സരളവും ലളിതവുമായ ഭാഷയാണ് അവർ ഉപയോഗിക്കുക. അഭിപ്രായം തുറന്നു പറയുകയും ചെയ്യും" എന്ന് കെ.പി.കേശവമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. പാർവതി അമ്മയുടെ പ്രസംഗത്തെയും അവരുടെ ശൈലിയും പ്രകീർത്തിച്ചു കൊണ്ട് അന്യാദൃശ്യമായ കവിത്വവും അസൂയാവഹമായ വാഗ്മിത്വവും കൊണ്ട് 'ആധുനിക കേരളത്തിന്റെ അഭിനന്ദനത്തിനും ആരാധനയ്ക്കും പാത്രമായ സൽ കവയിത്രി" എന്നാണ് മഹാകവി ജി. ശങ്കരക്കുറുപ്പ് അഭി പ്രായപ്പെട്ടത്. അതിൽനിന്നു തന്നെ അക്കാലത്ത് കാവ്യപ്രഭാഷണ മണ്ഡലങ്ങളിലെ അവരുടെ സ്ഥാനം എന്തെന്ന് മനസിലാക്കാൻ കഴിയും. അന്യാദൃശ്യമായ ഈ കഴിവ് അവരെ കൂടുതൽ പ്രശസ്തയാക്കുകയും ജനസ്വീകാര്യത ഉള്ളവരാക്കുകയും ചെയ്തിരുന്നു.
അക്കാലത്തെ മികച്ച പ്രഭാഷകരിൽ ഒരാളായിരുന്നു മൂർക്കോത്തു കുമാരൻ. പാർവതി അമ്മയുടെ പ്രഭാഷണ വൈദഗ്ദ്ധ്യം കണ്ട് അത്ഭുതപ്പെട്ട മൂർക്കോത്ത് കുമാരൻ, 'പാർവതിയ്ക്കെവിടുന്നു ഗംഗ തൻ പ്രവാഹം പോൽ വാഗ്ദ്ധാടി ലഭിച്ചതു ശിവസാന്നിദ്ധ്യത്താലോ?" എന്ന് ചോദിച്ചു പോയി. അദ്ദേഹത്തിന്റെ ഈ ഒറ്റ പ്രശംസ മതി പ്രസംഗമേഖലയിൽ മുതുകുളം പാർവതി അമ്മയുടെ സ്ഥാനം എന്തായിരുന്നു എന്ന് മനസിലാക്കാൻ. അവരുടെ 'ഉദയപ്രഭ" എന്നകൃതിക്കു അവതാരിക എഴുതിയ മഹാകവി ഉള്ളൂർ, പാർവതി അമ്മയുടെ ശൈലി കുമാരനാശാന്റേതിനോട് അടുത്തു നിൽക്കുന്നതാണെന്നു നിരീക്ഷിക്കുന്നു: 'മഹാകവി കുമാരനാശാന്റെ ഒരു വിനീതശിഷ്യയെന്ന് പാർവതി അമ്മയെ, രണ്ടു പേരുടെയും കാവ്യശൈലികൾ പരിശോധിക്കുന്നവർക്കു പ്രശംസിക്കുവാൻ കഴിയും. ഇതിലധികമായ ഖ്യാതി കേവലം യുവതിയായ ഒരു കവയത്രി ഒരിക്കലും ആഗ്രഹിക്കുമെന്ന് ഞാൻ വിചാരി ക്കുന്നില്ല." 'നവനവാഹ്ലാദ വിധാത്രിയാകും കവയത്രിമാരുടെ മൗലിരത്നം" എന്നാണ് മഹാകവി വെണ്ണിക്കുളം അവരെ വിശേഷിപ്പിച്ചത്. 'കാവ്യ രചനാ സാമർത്ഥ്യത്തോടൊപ്പം ചിന്താശീലവും വേദാന്ത പരിചയവും സംസ്കൃത ഭാഷയിൽ നല്ല വ്യുല്പത്തിയും ഉള്ളവർക്കു മാത്രം ഏറ്റെടുക്കാവുന്ന ഒരു കൃത്യമാണ് ഭഗവദ്ഗീതാ വിവർത്തനം.നിരണം പണിക്കരുടെ ഭക്തപാരമ്പര്യം അനുവർത്തിക്കാൻ പിന്നീടൊരാൾ വന്നത് ശ്രീമതി മുതുകുളം പാർവതി അമ്മയാണ്."എന്ന് ഡോ.സുകുമാർ അഴീക്കോടും, 'എഴുത്തച്ഛൻ ഗീത വിവർത്തനം ചെയ്തിരുന്നെങ്കിൽ ഇങ്ങനെയായിരിക്കും എന്നു നമുക്കു തോന്നിപ്പോകുന്നു" എന്ന് ഡോ. എം ലീലാവതിയും അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്.
ആശാന്റെ മരണത്തിൽ വേദനിച്ച് രചിച്ച ഒരു 'വിലാപം" ആണ് അവരുടെ ആദ്യ കൃതി എന്നത് അദ്ദേഹവുമായി ഉണ്ടായിരുന്ന ആത്മബന്ധത്തിന്റെ തെളിവാണ്.ആശാനോടുള്ള സ്നേഹവും കടപ്പാടും അതിന്റെ ആമുഖത്തിൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് .മഹാകവിക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയ ശ്രീബുദ്ധചരിതം പൂർത്തിയാക്കിക്കൊണ്ട് അവർ അദ്ദേഹത്തിന്റെ യഥാർത്ഥ ശിഷ്യയാണെന്ന് പിന്നീടു തെളിയിക്കുകയും ചെയ്തു. 'ആശാന്റെ വിനീത ശിഷ്യ" എന്ന് പ്രശംസിക്കപ്പെട്ടെങ്കിലും ആദ്യകാല കൃതിക ളിലും ശ്രീബുദ്ധചരിത വിവർത്തനത്തിലും ഒഴികെയുള്ളവയിൽ സ്വന്തമായ ഒരു കാവ്യ ശൈലി അവർ രൂപപ്പെടുത്തിയിരുന്നു. ഭക്തമീരയുടെ കഥ പറയുന്ന 'അശ്രുകുടീര"ത്തിലും 'ഉദയ പ്രഭ", 'പൂക്കാരി" തുടങ്ങിയവയിലും എത്തുമ്പോഴേക്കും സ്വന്തമായ ഒരു കാവ്യമാർഗം അവർ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.നിരുപമമായ ജീവിതനിരീക്ഷണവും നിരന്തരമായ ശിക്ഷണവും തിക്തമായ അനുഭവങ്ങളും പാർവതി അമ്മയുടെ കാവ്യരീതിയ്ക്കു തനതായ വ്യക്തിത്വം നൽകുന്നതിൽ വലിയ പങ്കു വഹിച്ചു.
പറയുന്ന കാര്യങ്ങൾ ശ്രോതാക്കളുടെ മനസിൽ നന്നായി പതിയണമെങ്കിൽ അതിന് ഭാഷ ലളിതമായിരിക്കണം എന്ന് അവർ തിരിച്ചറിഞ്ഞു. ഈ അറിവ് അവരുടെ കവിതകളും വളരെ ലളിതവും മനോഹരവുമാക്കി എഴുതാൻ സഹായിച്ചു. ഒരു നല്ല അദ്ധ്യാപിക ആക ണം എന്നായിരുന്നു അവരുടെ ചെറുപ്പം മുതലുള്ള ആഗ്രഹം എന്നാൽ അന്നത്തെ സാമൂഹ്യപശ്ചാത്തലം ഒട്ടും അനുകൂലമല്ലായിരുന്നു. തീണ്ടലും തൊടീലും ഒക്കെ കൊടുമ്പിരിക്കൊണ്ടി രുന്ന ആ കാലത്ത് താഴ്ന്ന ജാതിയിൽപ്പെട്ട പെൺകുട്ടിക്ക് ഇത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. എന്നാൽ അത്തരം സന്ദർഭത്തിൽ പോലും അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് ഒമ്പതാം ക്ലാസ് പാസായി. അതോടെ അദ്ധ്യാപികയായി ജോലി കിട്ടി. എങ്കിലും തുടർന്ന് പഠനം ഉപേക്ഷിച്ചില്ല. ആദ്യം മലയാളം വിദ്വാൻ പരീക്ഷ എഴുതി പാസായി. പിന്നീട് ഹിന്ദി സാഹിത്യ വിശാരദ് പരീക്ഷയും പോസ്റ്റ് സാഹിത്യ വിശാരദ് പരീക്ഷയും എഴുതി ജയിച്ചു. അധികം താമസിയാതെ തന്നെ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളം ബി. എ യുംഎഴുതി പാസ്സായി. അക്കാലത്ത് ഏറെ സാഹസികമായ കാര്യങ്ങളായിരുന്നു ഇതെല്ലാം തന്നെ.പിന്നെ കാർത്തികപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ തുടങ്ങി പല സ്ഥലങ്ങളിലും സ്കൂളുകളിൽ ജോലി നോക്കി. വളരെ നാളത്തെ അധ്യാപിക ജീവിതം അവരെ വലിയ ഒരു ശിഷ്യസമ്പത്തിന്റെ ഉടമയാക്കിയിരുന്നു. പാർവതി അമ്മ ശിഷ്യരെയെല്ലാം സ്വന്തം സന്താനങ്ങൾ ആയി കണ്ട് അവരെ സ്നേഹിച്ചു. പഠിക്കുവാൻവേണ്ടി താൻ അനുഭവിച്ച ക്ലേശങ്ങൾ തന്റെ വിദ്യാർത്ഥികൾ അനുഭവിക്കരുത് എന്ന് അവർക്ക് നിർബ്ബന്ധമുണ്ടായിരുന്നു.
മികച്ച കവിയത്രിയും പ്രഭാഷകയും മാത്രമല്ല ആരാദ്ധ്യയായ അദ്ധ്യാപികയും സാമുഹിക പ്രവർത്തകയും കൂടി ആയിരുന്നു അവർ.
പാർവതി അമ്മയുടെ ജീവിതത്തിൽ അഗാധമായി സ്വാധീനിച്ച രണ്ടു മഹാത്മാക്കൾ ആണ് ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും.ഗാന്ധിജിയെ കാണുകയും പ്രസംഗം കേൾക്കു കയും ചെയ്തതു മുതൽ അദ്ദേഹത്തിന്റെ ആദർശങ്ങളിൽ ആകൃഷ്ടയായി. ശുഭ്രമായ ഖദർ വസ്ത്രം മാത്രമേ അതിനു ശേഷം ധരിച്ചിട്ടുള്ളു. ആഭരണങ്ങൾ ഉപേക്ഷിച്ചു. ആഭരണം ത്യജിക്കുന്നതിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിനായി 'ആഭരണ ത്യാഗം" എന്ന ഒരു നാടകം തന്നെ എഴുതി. ദേശീയതയോടുള്ള അഭിനിവേശം നിമിത്തമാണ് ഹിന്ദി പഠിച്ചത്. അതിൽ അവഗാഹം നേടുകയും ചെയ്തു. അതുകൊണ്ട് ഭാഷയ്ക്കും ഗുണമുണ്ടായി. ഹിന്ദിയിൽ നിന്നു രണ്ടു നാടകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.ഖണ്ഡകാവ്യം, ലഘുകവനങ്ങൾ, നാടകം, കഥ തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളിലുമായി 19 ഗ്രന്ഥങ്ങൾ പ്രസി ദ്ധീകരിച്ചിട്ടുണ്ട്. ഒരു വിലാപം, ശ്രീചിത്തിര മഹാരാജവിജയം, മാതൃവിലാപം, അശ്രുകുടീരം എന്നിവയാണ് ഖണ്ഡകാവ്യങ്ങൾ. ഉദയപ്രഭ, ഗാനാഞ്ജലി, ഗാനദേവത, പൂക്കാരി ഇവ കവിതാ സമാഹാരങ്ങൾ. ഭുവന ദീപിക, അഹല്യ, സേവ് ഇന്ത്യ, ധർമ്മബലി എന്നിവ നാടകങ്ങൾ. കർമ്മഫലം, കഥാമഞ്ജരി തുടങ്ങിയവ കഥാസമാഹാരങ്ങൾ. ശ്രീബുദ്ധചരിതം, ഭഗവദ്ഗീത, എന്നീവയാണ് വിവർത്തനങ്ങൾ.
1956ൽ കേരള സാഹിത്യ അക്കാഡമി രൂപം കൊണ്ട നാൾ മുതൽ വളരെക്കാലം അവർ ജനറൽ കൗൺസിലിൽ അംഗമായിരുന്നു. സർദാർ കെ.എം.പണിക്കർ,പുത്തേഴത്ത് രാമൻ മേനോൻ തുടങ്ങിയ അക്കാഡമി പ്രസിഡന്റുമാരോടൊപ്പം പ്രവർത്തിക്കുവാൻ കഴിഞ്ഞു. കുറച്ചു നാൾ സാഹിത്യപരിഷത്തിന്റെ ഉപാദ്ധ്യക്ഷയുമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അയിത്തോച്ചാടനവും മദ്യവർജ്ജനവും സ്ഥാനം പിടിക്കുന്നതിനും വളരെ മുമ്പേ പാർവതി അമ്മ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.നാരായണ ഗുരുവുമായുണ്ടായിരുന്ന അടുപ്പവും ആരാധനയുമാണ് അതിനു പ്രചോദനമായത്.അവരുടെ കവിതയെയും ജീവിത വീക്ഷണത്തെയും സ്വാധീനിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്യുന്നതിൽ ഗുരുപ്രഭാവം വലിയ പങ്കു വഹിച്ചിട്ടുണ്ട്.
''പൂവിലും പുഴുവിലും പാവമാമജ്ജത്തിലും
വൈവശ്യമെഴും വെറും മോഷ്ടാവാം
ഭ്രാതാവിലും
ജീവകാരുണ്യാമൃതമന്വഹം വർഷിച്ച""
ശ്രീനാരായണഗുരുവിനോടും ശ്രീനാരായണ ദർശനത്തോടുമുള്ള പാർവ്വതി അമ്മയുടെ അഭിനിവേശം മനസിന്റെ അടിത്തട്ടിൽ നിന്നും ഉറവയെടുത്തതായിരുന്നു.പക്ഷേ അത് ഒരിക്കലും അന്ധമായ ആരാധനയായി പരിണമിച്ചില്ല. ശ്രീനാരായണ ശിഷ്യരിൽ പ്രധാനിയായ ശിവപ്രസാദ് സ്വാമികൾ മുതുകുളത്ത് 'ശാരദാവിലാസിനി" എന്നൊരു സ്ത്രീ സമാജം സ്ഥാപിക്കുകയുണ്ടായി.പതിനൊന്നാമത്തെ വയസിൽ സമാജത്തിൽ ചേർന്ന പാർവതി അമ്മ പിന്നീട് അതിന്റെ കാര്യദർശിയായി.ചെറുപ്പത്തിലേ ലഭിച്ച ഇത്തരം പരിശീലനം പിൽക്കാലത്ത് വലിയ സംഘടനകളിൽ പ്രവർത്തിക്കുവാൻ അവരെ സമർത്ഥയാക്കി. അതിനു ശേഷമാണ് മുതുകുളത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സംഘടിപ്പിച്ച് യുവജന സമാജം രൂപവൽക്കരിച്ചത്. കായംകുളം ഹൈസ്കൂളിൽ അദ്ധ്യാപികയായിരുന്നപ്പോൾ മുൻമന്ത്രി പി.കെ.കുഞ്ഞിന്റെ ഭാര്യ ജമീലാ പി.കെ.കുഞ്ഞുമായിചേർന്ന് 'അഖില ഭാരത വനിതാസമാജം"എന്ന പേരിൽ ഒരു സംഘടന രൂപവൽക്കരിച്ചു. സ്ത്രീകളുടെ പുരോഗതിക്കുവേണ്ടി വിജയകരമായി പ്രവർത്തിക്കാൻ ഈ സമാജത്തിനു കഴി ഞ്ഞുവെന്നത് ചരിത്ര സത്യം.
'ചപലകളായും അബലകളായു
മപമാനം നമുക്കിയറ്റും തണ്ടപ്പേർ
നിഘണ്ടുവിൽ പോലും സ്ഥലം
പിടിയ്ക്കായ് വാ
നകന്മഷം യത്നം തുടരണം നമ്മൾ"
എന്നാണ് സ്ത്രീ സമൂഹത്തോട് അവർ ആഹ്വാനം ചെയ്തത്. 1959 മാർച്ചിൽ കായംകുളം ബോയ്സ് ഹൈസ്കൂളിൽ നിന്നും വിരമിച്ചശേഷം ഒരു വർഷക്കാലം മുതുകുളം ഹൈസ്കൂളിൽ വേതനം വാങ്ങാതെ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. അര ശതാബ്ദക്കാലത്തിലേറെ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ നിത്യ സാന്നിദ്ധ്യമായിരുന്നു. സാഹിത്യത്തിനും അശരണർക്കുമായി സമർപ്പിക്കപ്പെട്ട ആ മഹിത ജീവിതം 1977 സെപ്തംബർ 16 ന് അവസാനിച്ചു. തട്ടക്കാട്ടുശ്ശേ രി കുടുംബത്തിലെ കുറെ അംഗങ്ങൾ അതിനുചുറ്റുമുള്ള മൂന്നു നാലു വീടുകളിലായിട്ടാണ് താമസിച്ചു കൊണ്ടിരിക്കുന്നത്.ഞാൻ ആകട്ടെ ആ കൂട്ടത്തിലെ ഇളം തലമുറയിൽപെട്ട ഒരു വ്യക്തിയും. എനിക്ക് ഓർമ്മയാകുമ്പോൾ മുതൽ പാർവതി അമ്മയുടെ സഹോദരപുത്രിയും മുതുകുളം ഹൈസ്കൂളിലെ അദ്ധ്യാപികയുമായ പൊന്നമ്മ സാറിനോടൊപ്പം ഇഞ്ചക്കൽ എന്ന വീട്ടിലായിരുന്നു പാർവ്വതിയമ്മ താമസിച്ചിരുന്നത്. പൊന്നമ്മസാർ 'നല്ലപ്പച്ചി"യെ ന്നും ഞങ്ങൾ 'സാറമ്മ" എന്നുമാണ് വിളിച്ചിരുന്നത്. ഈ സാഹിത്യസദസുകളിലും ബാലസംഘത്തിലും കുട്ടികളായ ഞങ്ങളെല്ലാം എത്തണമെന്ന് വീട്ടുകാർക്കു നിർബന്ധമുണ്ടായിരുന്നു. കുടുംബാംഗങ്ങളിൽ കുട്ടികളും മുതിർന്നവരും എല്ലാവരുമായി ഒഴിവുസമയങ്ങളിൽ വീടുകളിൽ അക്ഷരശ്ലോകം ചൊല്ലുന്ന ഒരു രീതി അന്നുണ്ടായിരുന്നു. അക്ഷരശ്ലോകം അന്നത്തെ കാലത്ത് വലിയ രീതിയിലുള്ള മത്സരങ്ങൾ നടക്കുന്ന കവിതയിലെ ഒരു വിഭാഗമായിരുന്നു. അന്ന് ഞങ്ങൾ പഠിച്ചിരുന്ന പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ മുതുകുളം പാർവ്വതി അമ്മയുടെ പൂക്കാരി എന്ന കൃതിയിലെ 'എന്റെ പിച്ചി" എന്നൊരു പദ്യം ഞങ്ങൾക്ക് പഠിക്കാനുമുണ്ടായിരുന്നു എന്നതും ഏറെ അഭിമാനത്തോടെ ഓർക്കുന്നു.
(ലേഖകന്റെ ഫോൺ: 9443032995)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |