വയനാട്ടിലെ തുടി താളം കേട്ട് ഇറങ്ങി തിരിച്ച വ്യത്യസ്ത ജീവിതത്തിലൂടെയും 'കനവ്" എന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലൂടെയും മലയാളികൾ ശ്രദ്ധിച്ച കെ.ജെ. ബേബി ഇപ്പോൾ എവിടെയാണ്?
അടിയാകോളനികളിൽ നിന്ന് ഉയർന്ന് കേൾക്കുന്ന തുടി... അതൊരു വിചാരമാണ്, വികാരമാണ്. ശ്രദ്ധിച്ച് കേട്ടാൽ മനുഷ്യമനസിന്റെ നൊമ്പരങ്ങളുടെയും നോവുകളുടെയും ഉൾതുടിപ്പുകളാണത്. ആ തുടിയുടെ ഇമ്പമാണ് കെ.ജെ. ബേബിയെ കുഞ്ഞുനാളിലേ ആകർഷിച്ചത്. അത് കേട്ടില്ലായിരുന്നെങ്കിൽ ബേബിയുടെ ജീവിതത്തിൽ അപൂർണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശ് മരണം, കീയൂലോകത്ത് നിന്ന്, ഉയിർപ്പ്, കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത്, സിനിമയായ ഗുഡ, നോവലുകളായ മാവേലിമന്റം,ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നീ നാടകങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. നാടുഗദ്ദിക നാടകവും മാവേലിമന്റം നോവലും യൂണിവേഴ്സിറ്റികളിൽ പഠന വിഷയവുമാകില്ലായിരുന്നു. കേരള സാഹിത്യഅക്കാഡമി അവാർഡ്, മുട്ടത്ത് വർക്കി അവാർഡ്, ടി.വി.കൊച്ചു ബാവ അവാർഡ്, അകം അവാർഡ്, ജോസഫ് മുണ്ടശേരി അവാർഡ്,കേരള സർക്കാരിന്റെ ഭാരത് ഭവൻ ഗ്രാമീണ നാടക സമഗ്രസംഭാവന പുരസ്ക്കാരം എന്നിവയൊന്നും തേടി എത്തുകയുമില്ലായിരുന്നു. നിരോധിക്കപ്പെട്ട നാടകം പിന്നീട് പഠന വിഷയമാകുന്നതും ചരിത്ര നിയോഗം. കെ. ജെ. ബേബി ഇപ്പോൾ എവിടെയാണ്, ആ മനസിലൂടെ ഒരു സഞ്ചാരം.
സന്ന്യാസനിയോഗം
1920ൽ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് കുടിയേറിയതാണ് കുടുംബം. അപ്പൻ ജോസഫ് പേരാവൂരിൽ എത്തിയതിന് ശേഷമാണ് ത്രേസ്യാമ്മയെ വിവാഹം കഴിക്കുന്നത്. ബേബിയുടെ ചെറുപ്രായത്തിൽ തന്നെ അപ്പൻ മരിച്ചു. ബേബി ഉൾപ്പടെ ആറ് മക്കളെ പോറ്റി വളർത്താൻ അമ്മ സഹിച്ച ബുദ്ധിമുട്ട് ചെറുതല്ല.1973ൽ താന്നിക്കലിലെ വാസത്തിനിടയിലാണ് അങ്ങ് ദൂരെ വേമോം പാടത്തെ അടിയാക്കോളനിയിൽ നിന്ന് തുടിശബ്ദം ആദ്യമായി കേട്ടത്. അതിന്റെ പൊരുൾ തേടിയുള്ള യാത്ര ഇന്ന് അറുപത്തിയേഴാം വയസിലും ബേബി തുടരുന്നു. ആ യാത്ര അവസാനിക്കുന്നുമില്ല. നിത്യവും കണ്ടുകൊണ്ടിരിക്കുന്ന, കേട്ടുകൊണ്ടിരിക്കുന്ന ബേബിയെ കാണാതാകുമ്പോൾ സാംസ്കാരിക കേരളം ചോദിച്ചിട്ടുണ്ട്. ബേബി എവിടെ? അതിനിടയിൽ ഒരു ദിനം കേട്ടു. സന്ന്യാസം സ്വീകരിച്ചെന്ന്. അങ്ങ് തിരുവണ്ണാമലയിലെ അരുണഗിരിയിൽ സന്യാസിമാർക്കും ഭിക്ഷാടകർക്കുമിടയിലായിരുന്നു ബേബി. ജീവിതത്തിന്റെ നിരവധി സംശയങ്ങൾക്ക് മറുപടി തേടിയെത്തിയ രമണ മഹർഷിയെ അറിയണമെന്ന് ബേബിക്ക് അതിയായ ആഗ്രഹം. രമണാശ്രമത്തിലെ സ്കന്ദാശ്രമത്തിൽ രണ്ടുവർഷം ബേബി കഴിഞ്ഞു. പലതും പഠിച്ചു. ശ്രീനാരായണ സൂക്തങ്ങളുടെ പൊരുളിന്റെ ശക്തി തിരിച്ചറിഞ്ഞതും ഇവിടെ നിന്നായിരുന്നു. ശ്രീനാരായണ ഗുരുസ്വാമി രമണ മഹർഷിയെ ഇവിടെ വന്ന് കണ്ടിട്ടുണ്ട്. രണ്ട് ഗുരുക്കന്മാർ ഇരുന്ന പുണ്യസ്ഥലം.പതിനേഴ് വർഷക്കാലം രമണ മഹർഷി തപസ് ചെയ്ത ഇടം.
നാട് എൻ വീട് വയനാട്
1857ൽ തലശേരിയിൽ വച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഗവൺമെന്റിനെതിരെ സംസാരിച്ചുവെന്നാരോപിച്ച് കുഞ്ഞിമായിൻ എന്നൊരു കൃഷിക്കാരനെ കമ്പനിപ്പട അറസ്റ്റ് ചെയ്ത് വിചാരണ ചെയ്ത് നാടുകടത്തി. തിരുച്ചിറപ്പളളി ജയിലിൽ വച്ച് മായിൻ മരിച്ചു. മലബാർ മാന്വലിൽ നിന്നും കിട്ടിയ ഇത്രയും വിവരങ്ങളിൽ നിന്നും 'കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത്?" എന്ന ഒറ്റയാൾ നാടകമെഴുതി. ഈ നാടകം ഏറെ പേരെ ആകർഷിച്ചു. സഹപാഠിയും നല്ല വായനക്കാരനുമായിരുന്നു കുടിക്കച്ചിറ സണ്ണി. എഴുത്തിനെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും ആധുനിക സാഹിത്യത്തെക്കുറിച്ചും അറിവുണ്ടായത് സണ്ണിയിൽ നിന്നാണ്. വയൽപ്പണിക്ക് ശേഷം വീടിന് സമീപത്തെ ആദിവാസി കുട്ടികൾക്ക് അക്ഷരം പഠിപ്പിക്കാൻ തുടങ്ങി. കാലക്രമേണ വീട് സാക്ഷരതാ സെന്ററായി വളർന്നു. മുതിർന്നവരും അക്ഷരം പഠിക്കാനെത്തി. വീട് പാഠശാലയായി. ആദിവാസികളെ അടുത്തറിഞ്ഞു, അവരുടെ ജീവിതവും ആചാരങ്ങളും മനസിലാക്കി. മുൻ എം.എൽ.എ എം.വി.രാജൻ മാസ്റ്ററുടെ സഹോദരൻ മാതപ്പെരുമനിൽ നിന്ന് തലമുറകൾക്ക് മുമ്പേയുള്ള കഥകൾ ഏറെ കിട്ടി. എഴുത്തിലേക്ക് തിരിഞ്ഞു. കഥകളും നാടകങ്ങളും എഴുതി.നല്ലൊരു ഗായകൻ കൂടിയാണ് ബേബി. മാനന്തവാടിയിൽ അക്കാലത്ത് ഉണ്ടായ ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങി. ബേബി എഴുതിയ 'നാട് എൻ വീട് വയനാട്....." എല്ലാവരും പാടി നടന്നു. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് താന്നിക്കലിൽ നിന്ന് നടവയലിലേക്ക് താമസം മാറ്റിയത്.
നക്സലൈറ്റ് പ്രസ്ഥാനം എന്ത്?
നക്സലൈറ്റ് നേതാവ് എ. വർഗീസിനെക്കുറിച്ചും ഈ യാത്രയിൽ ബേബി അറിഞ്ഞു. ഇതിനിടെ കോഴിക്കോട് നടന്ന ധ്യാന കേന്ദ്രത്തിലേക്കും ബേബിക്ക് പോകേണ്ടി വന്നു. തിരിച്ചെത്തിയ ബേബിയുടെ കൈയിൽ ബിപ്ലവദാസ് ഗുപ്തയുടെ 'നക്സലൈറ്റ് പ്രസ്ഥാനം എന്ത്? എന്തിന്?" എന്ന പുസ്തകമുണ്ടായിരുന്നു. ഇതിനിടെ ഗൂഡല്ലൂരിൽ കുടിയിറക്കിന്റെ പേരിൽ മലയാളി കർഷകനായ ളൂയിസ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവം ബേബിയെ വല്ലാതെ തളർത്തി. നടവയലിലെ ഒരു കലാകാരനായിരുന്നു ളൂയിസ്. ഇതുമായി ബന്ധപ്പെട്ടും ബേബി നാടകം എഴുതി. അതിന് ശേഷമാണ് അടിയോരുടെ ആചാരത്തെ അടിസ്ഥാനമാക്കി 'നാടുഗദ്ദിക" എന്ന നാടകം എഴുതുന്നത്. നാട്ടിലെ മൊത്തം രോഗങ്ങൾ മാറ്റാനായി ആണ്ടിലൊരിക്കൽ വീട് വീടാന്തരം കയറിയിറങ്ങി നടത്തുന്നതാണ് 'നാടുഴിച്ചൽ" അല്ലെങ്കിൽ 'നാടുഗദ്ദിക." അപർണക്ക് ശേഷം ശ്രദ്ധിക്കപ്പെട്ട ഈ നാടകം വയനാട് സാംസ്കാരിക വേദിയുടെ പേരിൽ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് സ്റ്റേജുകളിൽ അരങ്ങേറി. ആദിവാസികൾക്കൊപ്പം പ്രദേശവാസികളും കഥാപാത്രങ്ങളായി.1978ൽ പൂതാടിയിലായിരുന്നു ആദ്യമായി നാടുഗദ്ദിക അരങ്ങേറിയത്. 1981ൽ നായനാർ ഭരണത്തിൽ കോഴിക്കോട് മുതലക്കുളത്ത് വച്ച് ബേബിയടക്കം 21 പേരുളള ട്രൂപ്പ് അറസ്റ്റ് ചെയ്യപ്പെട്ടു. നാടകം നിരോധിച്ചു. മൂന്നുമാസം ജയിൽവാസം. മൂന്നുവർഷം നീണ്ട് നിന്നു കേസ്. ഒടുവിൽ കോടതി ഇവരെ വെറുതെ വിട്ടയക്കുകയായിരുന്നു. പിന്നീട് മദ്യവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വീട്ടിൽ റെയ്ഡ് നടന്നു. കണ്ടെടുത്ത പുസ്തകത്തിന്റെ പേരിൽ വീണ്ടും ജയിൽവാസം. കൈയിൽ പലഹാരങ്ങളും ഒരു കെട്ട് ബീഡിയുമായി ഇടയ്ക്ക് അമ്മ ജയിലിൽ കാണാനെത്തുന്നതും ബേബി ഓർക്കുന്നു. പുറത്തിറങ്ങിയ ബേബി പുൽപ്പള്ളി പഴശിരാജാ കോളേജിലെ ഷേർളി മേരി ജോസഫിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ശാന്തിപ്രിയ, ഗീതിപ്രിയ എന്നീ രണ്ട് കുട്ടികൾ. നടവയലിൽ കനവ് തുടങ്ങിയപ്പോൾ ഈ രണ്ട് കുട്ടികളും കനവിൽ വളർന്നു പഠിച്ചു. സർട്ടിഫിക്കറ്റില്ലാത്ത കനവിലെ കോഴ്സ്. ഷേർളിയുമായുളള വിവാഹം കഴിഞ്ഞ ഉടനെയാണ് 'മാവേലിമന്റ" ത്തിനായി അന്വേഷണം ആരംഭിച്ചത്. വയനാട്ടിലെ പഴയ ഭൂമി കൈമാറ്റ രേഖകളും കോടതി വിവരങ്ങളും ശേഖരിച്ചു. വയനാട്ടിലെ എഴുതപ്പെടാത്ത കുറെ ചരിത്രങ്ങൾ ലഭിച്ചു. അതിൽ നിന്നാണ് ആശയം ലഭിച്ചത്. 1830 കളിൽ എട്ടു രൂപയ്ക്ക് ഒരു ഉടമ കൈപ്പാടനെന്ന അടിമയെ വേറൊരുടമയ്ക്ക് പണയം വയ്ക്കുന്നു. പിന്നെ കൈപ്പാടനെന്ന അടിമയെ കാണാതാവുന്നു. അതെക്കുറിച്ചാണ് ഈ നാടകം പറയുന്നത്.
തുടരുന്നു യാത്രകൾ
ഭാര്യ ഷേർളി മേരി ജോസഫിന്റെ സ്വർണം പണയപ്പെടുത്തിയാണ് 'മാവേലിമന്റം" പുസ്തകം ഇറക്കിയത്. സുഹൃത്തുക്കളും മറ്റും നടന്ന് പുസ്തകം വിറ്റാണ് അവ തിരിച്ചെടുത്ത്. 'മാവേലിമന്റം" നാടകം ബാംഗ്ലൂരിൽ അവതരിപ്പിച്ചപ്പോഴാണ് മേധാപട്കർ നാടകം കാണുന്നത്. വെളളത്തിൽ മുങ്ങിപ്പോകുന്ന സ്ഥലമായ മഹാരാഷ്ട്രയിലെ മണബേലിയിൽ നാടകം കളിക്കാൻ മേധ ആവശ്യപ്പെട്ടു. മദ്ധ്യപ്രദേശിലേക്ക് പോയി ബാബാ ആംതെയെ കണ്ട് നർമ്മദയുടെ തീരങ്ങളിൽ നാടകം അവതരിപ്പിക്കാൻ മേധ ആവശ്യപ്പെട്ടു. നാടകം നർമ്മദയുടെ തീരങ്ങളിൽ ജനഹൃദയങ്ങളെ കീഴടക്കി. തിരിച്ചു വന്നാണ്നടവയലിൽ 'കനവ്" എന്ന തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസസമ്പ്രദായം തുടങ്ങുന്നത്. റിഹേഴ്സലിന്റെ ഭാഗമായി നടവയലിലെ വീട്ടിൽ അഭിനേതാക്കളും അവരുടെ മക്കളുമായി ഒട്ടേറെപ്പേർ. ഇവരിൽ പലരും സ്കൂളിൽ പോകാത്തവർ. ഇവർക്കായി ഒഴിവ് നേരത്ത് ബേബിയും ഭാര്യ ഷേർലിയും അക്ഷരങ്ങളും അറിവും പകർന്ന് നൽകി. അങ്ങനെയാണ് കനവ് രൂപം കൊളളുന്നത്. പാട്ടും നൃത്തവു കളിയും ചിരിയും പഠനവും കൃഷിയും എല്ലാം കനവിന്റെ ഭാഗമായി. ഒടുവിൽ ബേബി കനവ് മക്കളുടെ പേരിൽ ട്രസ്റ്റുണ്ടാക്കി. 2003ൽ കനവ് മാറി കനവ് മക്കൾ ട്രസ്റ്റായി. തുടർന്നാണ് 'ബെസ് പുർക്കാനാ" എന്ന നോവൽ എഴുതാൻ തുടങ്ങിയത്. തിരുവണ്ണാമലക്ക് ശേഷം ഷേർളിയോടൊപ്പം ഹിമാചൽപ്രദേശിലേക്ക് പോയി. ഷേർളി ഇടയ്ക്ക് മടങ്ങി.അവിടെ ദരംശാലയിൽ നാല് മാസം കഴിഞ്ഞു. ഒടുവിൽ നർമ്മദായാത്രയ്ക്കിറങ്ങി.
മദ്ധ്യപ്രദേശിലെ അമർഖണ്ഡ് എന്ന മലയിൽ നിന്നാണ് നർമ്മദ രൂപം കൊളളുന്നത്. നർമ്മദയുടെ ഉറവകളുടെ വലതുവശം ചേർന്നുളള ദുർഘടം പിടിച്ച യാത്ര. നർമ്മദ കടലിൽ ചേരുന്ന സ്ഥലംവരെയാണ് യാത്ര. പിന്നെ കടലിൽ നിന്നുളള വെള്ളം ശേഖരിച്ച് തിരിച്ച് നർമ്മദ രൂപം കൊളളുന്ന അമർഖണ്ഡിലേക്കും. മൂന്നര വർഷമാണ് ഈ യാത്ര. ചെറുതും വലുതുമായി മൂവായിരത്തോളം ഡാമുകൾ. ചിലയിടങ്ങളിൽ എത്തുമ്പോൾ പുഴ കടലായി മാറും. അപ്പോൾ മാറി നടക്കും.ചിലപ്പോൾ നഗരങ്ങളിലൂടെയായിരിക്കും യാത്ര ചേയ്യേണ്ടി വരിക. പിന്നെയും പുഴ തേടിയുളള യാത്ര.വെള്ള വസ്ത്രമുടുത്ത് ഭിക്ഷയെടുത്ത് കൊണ്ട് ബേബി ആറ് മാസം നടന്നു. ഒരു ദിവസം 48 കിലോ മീറ്റർ ദൂരം വരെ നടന്നിട്ടുണ്ട്. ഇതിനിടെ കാലിൽ വിണ്ടുകീറി പഴുത്തു,പനിവന്നു. ഇതോടെ യാത്ര തൽക്കാലത്തേക്ക് അവസാനിപ്പിച്ചു. നർമ്മദാ പരിക്രമ പൂർത്തിയാക്കണം. അതിന് വർഷങ്ങളെടുക്കുമായിരിക്കും. അത്തരമൊരു യാത്രക്ക് ബേബി മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു. ഇതേവരെ പൂർത്തീകരിക്കാൻ കഴിയാത്ത 'ബെസ്പുർക്കാന" പൂർത്തീകരിച്ചാൽ ബേബി വീണ്ടും യാത്ര പുറപ്പെടും. സാസ്ഥ്യം തേടി.
(കെ. ജെ.ബേബിയുടെ ഫോൺ: 9447322522, പ്രദീപ് മാനന്തവാടി: 9447204774)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |