കൊച്ചി: രണ്ട് ദിവസം മുൻപാണ് നടൻ ബൈജുവിനൊപ്പമുളള തന്റെ ചിത്രത്തിൽ മോർഫിംഗ് നടത്തി മോൻസണൊപ്പമാക്കിയതിനെതിരെ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി പോസ്‌റ്റ് ചെയ്‌തത്. ഇന്നിതാ മുൻ എംഎൽഎ എം.സ്വരാജിനെതിരെയും അത്തരം മോർഫിംഗ് അക്രമമുണ്ടായിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം സ്വരാജ് നിൽക്കുന്ന ചിത്രത്തിൽ മോർഫിംഗ് നടത്തിയാണ് മോൻസനൊപ്പമാക്കിയിരിക്കുന്നത്.
2016ലെ തിരഞ്ഞെടുപ്പ് സമയത്തെ ചിത്രത്തിലാണ് ആരോ മോർഫ് ചെയ്‌തതെന്നും ഹീന മനസുളളവരാണ് മറുപക്ഷത്തെ രാഷ്‌ട്രീയക്കാരെന്നും ഫേസ്‌ബുക്കിലൂടെ ശക്തമായി പ്രതികരിച്ചിച്ച് എം.സ്വരാജ് പറഞ്ഞു.തട്ടിപ്പുകാരന്റെ വീട്ടിൽ സ്ഥിരം കയറിയിറങ്ങി കണ്ണും തൊലിയും ചികിത്സിച്ച നേതാവിനെ രക്ഷിക്കാൻ ശ്രമിച്ചോളൂ. എന്നാലും ഇത്തരം കലാപരിപാടികൾ ശിക്ഷാർഹമെന്ന് മുന്നറിയിപ്പ് നൽകുന്നു സ്വരാജ്.
എം.സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
തരംതാഴ്ന്ന പ്രചാരവേലകൾ തിരിച്ചറിയുക..
ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഉദയംപേരൂരിൽ എത്തിയ ശ്രീ. മമ്മൂട്ടിയെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സന്ദർശിച്ചിരുന്നു. ആ സമയത്ത് ആരോ എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ മോർഫ് ചെയ്ത് തട്ടിപ്പു കേസിലെ പ്രതിയ്‌ക്കൊപ്പമാക്കി പ്രചരിപ്പിയ്ക്കുന്നത്.
ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവർത്തകർ എന്ന വസ്തുത ദുഃഖകരമാണ്. ഇവരോടൊക്കെ എങ്ങനെയാണ് സംവദിയ്ക്കുക ?
ബഹു.വിദ്യാഭ്യാസ മന്ത്രി സ.വി.ശിവൻകുട്ടി ചലച്ചിത്ര താരം ശ്രീ. ബൈജുവിനൊപ്പം നിൽക്കുന്ന ചിത്രവും ഇത്തരത്തിൽ തല മാറ്റി പ്രചരിപ്പിച്ചതായി കണ്ടു.
തട്ടിപ്പുകാരന്റെ വീട്ടിൽ സ്ഥിരം കയറിയിറങ്ങി കണ്ണും , തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാൻ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളുക.
പക്ഷേ ഇത്തരം മോർഫിങ്ങ് കലാപരിപാടികളും , ഇതൊക്കെ ഷെയർ ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റമാണ്. നിയമ നടപടി സ്വീകരിയ്ക്കും.
എം.സ്വരാജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |