കൊച്ചി: ജി.എസ്.ടി വന്നതോടെ നികുതിവിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നഷ്‌ടപ്പെട്ടെന്ന് ദക്ഷിണേന്ത്യൻ ധനമന്ത്രിമാർ അഭിപ്രായപ്പെട്ടു. ജി.എസ്.ടി നഷ്ടപരിഹാര രീതിയും ഫലപ്രദമല്ലെന്ന് ഫിക്കിയുടെ ജി.എസ്.ടി കോൺക്ളേവിൽ പങ്കെടുക്കവേ മന്ത്രിമാർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സമ്പദ്‌ഭദ്രതയെ ജി.എസ്.ടി ഗുരുതരമാക്കിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടിക്ക് മുമ്പ് കേരളത്തിന് 14-16 ശതമാനം വരുമാന വളർച്ചയുണ്ടായിരുന്നു. ജി.എസ്.ടി വന്നതോടെ വരുമാനത്തിന്റെ മൂന്നിലൊന്നും നഷ്‌ടമായെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് ധനമന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും സമാന പ്രതിസന്ധി ചൂണ്ടിക്കാട്ടി.
പരിഹരിക്കപ്പെടേണ്ട ചില വിഷയങ്ങളുണ്ടെങ്കിലും നികുതിഘടനയിൽ ജി.എസ്.ടി ചരിത്രപരമായ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് കർണാടക വ്യവസായ മന്ത്രി മുരുകേഷ് നിരാനി പറഞ്ഞു. ഫിക്കി ടാസ്‌ക് ഫോഴ്‌സ് ചെയർമാൻ സച്ചിൻ മേനോൻ, തെലങ്കാന ഫിക്കി ചെയർമാൻ ടി. മുരളീധരൻ, കർണാടക ചെയർമാൻ കെ. ഉല്ലാസ് കാമത്ത്, കേരള കൗൺസിൽ കോ-ചെയർ ദീപക് അസ്വാനി, തമിഴ്നാട് ചെയർമാൻ ഡോ. ജി.എസ്.കെ വേലു, തെലങ്കാന കോ - ചെയർ മുരളികൃഷ്ണ റെഡ്ഡി, ഫിക്കി സെക്രട്ടറി ജനറൽ ദിലീപ് ചെനോയ്, മുകുൾഗുപ്ത എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |