പാലക്കാട്: മകന്റെ കൊലയാളിക്ക് മാപ്പുനൽകിയ ഉമ്മയ്ക്ക് സ്നേഹസമ്മാനമായി വീടൊരുങ്ങി. ഒറ്റപ്പാലം പത്തൊൻപതാം മൈൽ പാലത്തിങ്കൽ ഐഷ ബീവിക്കാണ് കെ എം സി സി (കേരള മുസ്ലീം കൾച്ചറൽ സെന്റർ) വീടു നിർമ്മിച്ച് നൽകിയത്. വീടിന്റെ താക്കോൽ ദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ഐഷ ബീവിയുടെ മകൻ മുഹമ്മദ് ആഷിഫിനെ 2011 ലാണ് സൗദിയിലെ അൽഹസയിൽ വച്ച് ഉത്തർപ്രദേശ് സ്വദേശിയായ മഹറം അലി ഷഫീയുല്ല കഴുത്തറുത്ത് കൊല്ലുന്നത്. അൽഹസയിലെ പെട്രോൾ പമ്പിൽ ജീവനക്കാരായിരുന്നു ആഷിഫും മഹറം അലി ഷഫീയുല്ലയും. ഇരുവരും ഒരുമിച്ചായിരുന്നു താമസം. വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. മൂന്നുവർഷം മുമ്പാണ് മഹറം അലിക്ക് ഐഷ ബീവി നിരുപാധികം മാപ്പ് നൽകിയത്.ഇതോടെ മഹറം അലിക്ക് ശിക്ഷാ ഇളവു ലഭിച്ചു.
മഹറം അലിയുടെ മനോദൗർബല്യം പരിഗണിച്ച് വധശിക്ഷ നീണ്ടതിനിടെയായിരുന്നു കെ എം സി സിയുടെ ഇടപെടൽ. യുപിയിലെ കുടുംബത്തിന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ ഭാരവാഹികൾ ഇവരെ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ എത്തിക്കുകയായിരുന്നു. ആഷിഫിന്റെ കുടുംബവും പാണക്കാട്ടെത്തിയാണ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തിൽ മാപ്പ് നൽകി രേഖ കൈമാറിയത്. ഇതിനിടെയാണ് ഐഷ ബീവിക്ക് സ്വന്തമായി വീട്ടില്ലെന്ന വിവരം കെഎംസിസി ഭാരവാഹികൾ അറിഞ്ഞതും ദൗത്യം ഏറ്റെടുത്തതും. ആ ദൗത്യം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |