കണ്ണൂർ: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനാവാനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി നടനും രാജ്യ സഭാ എം പിയുമായ സുരേഷ് ഗോപി. ഇപ്പോഴത്തെ ജോലിയിൽ വളരെയധികം സംതൃപ്തനാണെന്നും അതുതുടരാൻ അനുവദിക്കണമെന്നും മുതിർന്ന ബി ജെ പി നേതാവ് പി പി മുകുന്ദനുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാദ്ധ്യമങ്ങളാേടു പറഞ്ഞു. ഇന്നുരാവിലെയായിരുന്നു കൂടിക്കാഴ്ച. ഇതിൽ സംഘടനാകാര്യങ്ങളും ചർച്ചയായെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനാക്കുമെന്ന് കുറച്ചുനാളുകളായി അഭ്യൂഹമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ വാർത്ത നിഷേധിക്കുകയായിരുന്നു താരം. വിവിധ ജില്ലകളിലെ ജനകീയ പ്രശ്നങ്ങളിൽ സുരേഷ് ഗോപി കൂടുതൽ ഇടപെടാൻ തുടങ്ങിയതും അതിന് മാദ്ധ്യമശ്രദ്ധ കിട്ടിയതോടെയുമാണ് അഭ്യൂഹങ്ങൾ പ്രചരിച്ചുതുടങ്ങിയത്. സംസ്ഥാന അദ്ധ്യക്ഷനെ മാറ്റുമെന്ന റിപ്പോർട്ടുകൾ ഇപ്പോഴത്തെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രും കേന്ദ്രമന്ത്രി വി മുരളീധരനും നേരത്തേ തള്ളിയിരുന്നു. നേതൃസ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും, മാദ്ധ്യമങ്ങൾ വഴിയാണ് ഇക്കാര്യങ്ങൾ അറിഞ്ഞതെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |