ഛണ്ഡീഗഢ്: പഞ്ചാബ് പൊലീസ് മേധാവിയേയും കോൺഗ്രസിന്റെ അഡ്വക്കേറ്റ് ജനറലിനേയും നീക്കണമെന്ന ആവശ്യം വീണ്ടുമുയർത്തി കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു. സംസ്ഥാനത്തെ പല നിയമനങ്ങളിലും സിദ്ദു നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സിദ്ദു പിന്തുണ പ്രഖ്യാപിച്ചിരുന്നു. പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവരോടൊപ്പം നിൽക്കുമെന്ന് സിദ്ദു വ്യക്തമാക്കി.
അതേസമയം, തന്റെ രാജി ആവശ്യപ്പെട്ടു നേതൃത്വത്തിന് കത്തെഴുതിയെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്തും രൺദീപ് സുർജേവാലയും പറയുന്ന എം.എൽ.എമാരുടെ എണ്ണത്തിൽ പൊരുത്തക്കേടുണ്ടെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്.
79 പഞ്ചാബ് എം.എൽ.എമാരിൽ 78 പേർ അമരിന്ദറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിനു കത്തയച്ചതായി സുർജേവാല അവകാശപ്പെട്ടതിനു പിന്നാലെയാണിത്. ഒരു ദിവസം മുൻപ് 43 എം.എൽ.എമാർ ഹൈക്കമാൻഡിന് കത്തയച്ചതായി ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. സിദ്ദുവിന്റെ ഹാസ്യ നാടകീയത മുഴുവൻ പാർട്ടിയിലും വ്യാപിച്ചിരിക്കുന്നു. 117 എം.എൽ.എമാർ കത്തെഴുതിയതായി അടുത്തതവണ അവകാശപ്പെടും - അമരീന്ദർ പറഞ്ഞു.
പാർട്ടിയ്ക്ക് നുണകൾ പോലും ശരിയായി ഏകോപിപ്പിക്കാൻ കഴിയുന്നില്ല. ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. മുതിർന്ന നേതാക്കൾ അസംതൃപ്തരാണ്. ഭീഷണിക്ക് വഴങ്ങിയാണ് 43-ഓളം എം.എൽ.എമാർ കത്തിൽ ഒപ്പിട്ടത്. പഞ്ചാബ് പ്രതിസന്ധി തെറ്റായി കൈകാര്യം ചെയ്തതിന്റെ പേരിൽ കോൺഗ്രസ് പരിഭ്രാന്തിയിലാണെന്ന് വ്യക്തമാണ്. അവരുടെ തെറ്റുകൾ ന്യായീകരിക്കാൻ നുണകൾ പറയുന്ന രീതി കാണുമ്പോൾ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡി.ഐ.ജിയുമായുള്ള ഉന്നതതല യോഗത്തിൽ മകനായ റിഥംജീത് സിംഗിനെ പങ്കെടുപ്പിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി വിവാദത്തിലായി. ഛന്നിയെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |