ചെക്കിക്കുളം: ഇന്ത്യൻ പട്ടാളത്തിൽ ചെക്കിക്കുളം ബറ്റാലിയൻ എന്നൊന്നില്ല. പക്ഷേ, ചെക്കിക്കുളത്ത് ചെന്നാൽ അങ്ങനെയൊരു ബറ്റാലിയനുണ്ട്! കുറ്റ്യാട്ടൂരിലിലെ ചെക്കിക്കുളത്തെ പട്ടാള ഗ്രാമം എന്നു വിളിച്ചാലും അതിശയോക്തിയില്ല. രാജ്യം കാക്കുന്നവരും കാത്തവരുമായ 60 പട്ടാളക്കാരുണ്ട് ചെക്കിക്കുളത്ത്. വെറും ഒരു ചതുരശ്ര കിലോമീറ്ററിൽ താഴെ ചുറ്റളവിൽ നിന്നാണ് ഇത്രയും പേർ സൈന്യത്തിലെത്തിയത്.
പട്ടാളചിട്ടകളും കാർക്കശ്യവും അല്പം കൂടുതലാണ് ഈ പ്രദേശത്തിന്. പീടികത്തിണ്ണകളിലും സായാഹ്ന സദസ്സുകളിലും യുദ്ധഭൂമിയിലെ വീരകഥകളും മറ്റു പട്ടാളക്കഥകളും കേൾക്കാം. കണ്ണൂർ ഡി.എസ്.സി. സെന്റർ മുതൽ കാർഗിൽ പോയിന്റ് വരെയുള്ള സൈനിക ക്യാമ്പുകളിൽ ചെക്കിക്കുളക്കാരുണ്ട്.
ചെക്കിക്കുളത്തെ മൂന്നോ നാലോ വീടുകളെടുത്താൽ ഒരു പട്ടാളക്കാരനെങ്കിലും ഉറപ്പ്. നാലു പട്ടാളക്കാരുള്ള വീടുകളുമുണ്ട്. അതിർത്തിയിൽ സംഘർഷം ഉരുണ്ടുകൂടുമ്പോൾ ഈ ഗ്രാമമനസ്സിലും പെരുമ്പറ മുഴങ്ങും. പട്ടാളഗ്രാമത്തിലെ ഇന്നത്തെ കാരണവർ 90 പൂർത്തിയായ കുതിരമ്മൽ ഗോവിന്ദനാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ പട്ടാളത്തിൽ ചേർന്ന സബിൻ സന്തോഷും മെഡിക്കൽ കഴിഞ്ഞു നിൽക്കുന്ന സഗിൻ സന്തോഷുമാണ് ഇളമുറക്കാർ.
കാരാട്ട് ബ്രദേഴ്സ് എന്നറിയപ്പെടുന്ന കാരാട്ട് കുഞ്ഞിരാമൻ, കരുണാകരൻ, ശ്രീധരൻ, രാജൻ എന്നീ സഹോദരങ്ങ
ൾ ഒരു വീട്ടിൽ നിന്ന് സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരാണ്.
ചെക്കിക്കുളം വായനശാല
ചെക്കിക്കുളം സഖാവ് കൃഷ്ണപിള്ള സ്മാരക വായനശാല മിലിട്ടറി റിക്രൂട്ട്മെന്റിനായുള്ള കായികപരിശീലന കളരികൂടിയാണ്. പുലർകാലത്ത് മൈതാനങ്ങളിൽ ഒത്തുചേർന്ന് കഠിനവ്യായാമത്തിൽ ഏർപ്പെടുന്ന ചെറുപ്പക്കാരുടെ ലക്ഷ്യബോധം അനുകരണീയമാണ്. കുറ്റ്യാട്ടൂർ പഞ്ചായത്ത് മിനിസ്റ്റേഡിയം, കണ്ണൂർ പൊലീസ് മൈതാനം, പയ്യാമ്പലം എന്നിവിടങ്ങളിലാണ് പരിശീലനം.
ചെക്കിക്കുളം വായനശാല വഴി പരിശീലനം നേടുന്നവരിൽ ചിലരെങ്കിലും ഇന്ത്യൻ സൈനികവേഷമണിയുമെന്ന് ഉറപ്പ്. വ്യക്തിപരമായ എല്ലാ അസൗകര്യങ്ങളും മാറ്റിവച്ച് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് പരിശീലകർ എത്തുന്നത്
- പി. പ്രശാന്തൻ, സെക്രട്ടറി,
കൃഷ്ണപിള്ള വായനശാല, ചെക്കിക്കുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |